കോഴിക്കോട്: ‘നിങ്ങള്‍ ധൈര്യവാന്മാരാണ്, ഞങ്ങളുമുണ്ട് കൂടെ’ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ബന്ദാരുദത്താത്രേയയുടെയും വാക്കുകള്‍. സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ ഗുരുതരമായി പരിക്കേറ്റു കിടക്കുന്ന പ്രവര്‍ത്തകര്‍ക്ക് കരുത്തുപകരുകയായിരുന്നു.
ബിഎംഎസ് മേഖലാ സെക്രട്ടറി തലശ്ശേരി എരഞ്ഞോളി തപസ്യയില്‍ കെ. രമേശന് (65), കുറ്റിയാടി നിട്ടൂര്‍ വടക്കെ വിലങ്ങോട് മണി (42), നിട്ടൂര്‍ കൂനംവെള്ളിച്ചാലില് ഉദയ (32) എന്നിവരെയാണ് കേന്ദ്രമന്ത്രിമാരും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്ററുമടങ്ങുന്ന സംഘം ഇന്നലെ സന്ദര്‍ശിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ ഭീകരമായ അക്രമങ്ങളുടെ ഇരകളായി മാറുകയായിരുന്നു ഇവര്‍. സിപിഎം അക്രമത്തെക്കുറിച്ച് പരിക്കേറ്റവര്‍ മന്ത്രിമാരോട് വിവരിച്ചു. കൈക്കും കാലിനുമായി 25 ഓളം വെട്ടുകളാണ് രമേശന്റെ ശരീരത്തിലുള്ളത്. ആറോളം ശസ്ത്രക്രിയകള്‍ ചെയ്തു. ഇനിയും വേണ്ടിവരും. വീട്ടില്‍ അതിക്രമിച്ചു കയറി വാളും ഇരുമ്പുദണ്ഡും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലുള്ള രമേശന് പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് വീടിനുനേരെ കല്ലേറ് ഉണ്ടായിരുന്നതായും രമേശന്റെ കൂടെയുള്ള മകന് വിവേക് പറഞ്ഞു.
ബിജെപി പ്രവര്‍ത്തകനായ കുറ്റിയാടി നിട്ടൂര്‍ വടക്കെവിലങ്ങോട്ട് മണി (42) യ്ക്കു നേരെ സിപിഎമ്മുകാര്‍ ബോംബെറിയുകയായിരുന്നു. അക്രമത്തില്‍ മണിയുടെ വലതുകാല്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാല് തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും വിജയം കാണാത്തതിനെത്തുടര്‍ന്ന് കാല് മുറിച്ചു മാറ്റി. ബിജെപി പ്രവര്‍ത്തകനായ തേക്കുള്ളതില്‍ പ്രേമരാജ് (42)നു നേരെ ബോംബെറിഞ്ഞ ശേഷം സിപിഎമ്മുകാര്‍ വെട്ടാന്‍ ശ്രമിക്കുന്നതിന്റെ ബഹളം കേട്ടാണ് മണി സംഭവസ്ഥലത്തേക്ക് എത്തുന്നത്. പ്രേമരാജന്റെ വലതുകാല്‍ വാളുകൊണ്ടുള്ള വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഇ.കെ. ശ്രീജിത്ത് എന്ന പ്രവര്‍ത്തകനുനേരെയും അന്ന്ആക്രമണമുണ്ടായി.
നിട്ടൂര്‍ കൂനംവെള്ളിചാലില് ഉദയനെ ആക്രമിച്ചതിന് പിറ്റേന്ന് സഹോദരി ഉദയയെ വീട്ടില്‍ കയറി സിപിഎമ്മുകാര്‍ ആക്രമിച്ചു. സ്ത്രീകളെയും കുട്ടികളെയും വരെ വീട്ടില്‍ കയറി അക്രമിക്കുന്ന സിപിഎമ്മിന് എന്ത് സഹിഷ്ണുതയാണുള്ളതെന്ന് മന്ത്രിമാര്‍ ചോദിച്ചു. പരിക്കേറ്റവരുടെ ചികിത്സയുടെ വിശദാംശങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രിമാര്‍ മടങ്ങിയത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന് എന്നിവരും മന്ത്രിമാരെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: