ചെങ്ങന്നൂര്‍: പിതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിന് ജോണിനെ എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെങ്ങന്നൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സുനില്‍ ബര്ക്കമാന് വര്‍ക്കിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
കോടതി പ്രതിയോട് നേരിട്ട് ചില ചോദ്യങ്ങള്‍ ചോദിച്ചശേഷമാണ് അഭിഭാഷകരുടെ വാദം കേട്ടത്. പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം അമേരിക്കന്‍ പൗരത്വമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അതേ എന്നാണ് പ്രതി മറുപടി നല്‍കിയത്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഷെറിന് മറുപടി നല്കി.
കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പ്രതിയെ ബംഗളൂരുവില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ഇതിനായി 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും അസി. പബഌക് പ്രോസിക്യൂട്ടര്‍ ഹണി കൊടുവത്ത് കോടതിയില്‍ ആവശ്യപ്പെട്ടു.
ജോയിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക്, ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കാന്‍ ഉപയോഗിച്ച ആയുധം, കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ ബങ്ക്, കുറ്റകൃത്യം നടത്തിയ സ്ഥലങ്ങളിലേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കോടതിയെ ധരിപ്പിച്ചു.
ഷെറിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ പോലീസ് കസ്റ്റഡിയെ പൂര്‍ണ്ണമായി എതിര്‍ത്തില്ല. കേസില്‍ ഏകദേശ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതാണെന്നും കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ ദിവസത്തെ കസ്റ്റഡിയെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചില്ല.
ശാരീരികമായി ഉപദ്രവിക്കരുതെന്നും ഇന്നു മുതല്‍ 48 മണിക്കൂര്‍ ഇടവിട്ട് പ്രതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കണമെന്നും തിരികെ കോടതിയില്‍ ഹാജരാക്കുന്ന ഒന്‍പതിന് വൈകിട്ട് നാലിന് ചികിത്സാരേഖകള്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ഷെറിനെ കോടതി പോലീസ് കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. തനിക്കുവേണ്ടി ഹാജരായ അഡ്വ. കെ.ജി. സുനില്‍കുമാര്‍, അഡ്വ. ബിബിത ബാബു എന്നിവരോട് സംസാരിക്കാന്‍ 10 മിനിട്ട് സമയം ഷെറിന് കോടതി അനുവദിക്കുകയും ചെയ്തു.
ജൂണ്‍ ഒന്നിന് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും മാവേലിക്കര സബ്ജയിലില്‍ കഴിഞ്ഞിരുന്ന ഷെറിന് പനിയും ശരീരവേദനയും ഉണ്ടായതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷെറിനെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.
കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ സ്റ്റേഷനിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് തുടങ്ങി. ഷെറിന് തനിച്ചാണ് ഈ കൊലപാതകം നടത്തിയതെന്ന് പോലീസ് പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. ഇക്കാരണത്താല്‍ ഷെറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: