കോഴിക്കോട്: സംസ്ഥാനത്തെ അഞ്ച് ഡിസ്പെന്‍സറികള്‍ ആറ് കിടക്കകളോടെ കിടത്തിച്ചികിത്സിക്കുന്ന ആശുപത്രികളാക്കി മാറ്റുമെന്ന് കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ. കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലപ്പുറം, മാവൂര്‍, എരഞ്ഞിപ്പാലം, കുന്നത്ത്പാലം, പാപ്പിനിശ്ശേരി എന്നീ ഇഎസ്ഐ ഡിസ്പെന്‍സറികളിലാണ് ആദ്യഘട്ടത്തില്‍ കിടത്തിചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കുക. സംസ്ഥാനത്ത് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ കീഴില്‍ നൂറ്റിനാല്പത് ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാറിനൊപ്പം സംസ്ഥാന സര്‍ക്കാറുകളും ശ്രദ്ധ ചെലുത്തണം.
ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ കൂടുതല്‍ ഡിസ്പെന്‍സറികളും ആശുപത്രികളും അനുവദിക്കാന്‍ കേന്ദ്രതൊഴില്‍ വകുപ്പ് നടപടിയെടുക്കുമെന്ന് ബന്ദാരു ദത്താത്രേയ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരെയും ആശാ വര്‍ക്കര്‍മാരെയും ഇഎസ്ഐ പദ്ധതിയിലുള്‍പ്പെടുത്തുന്നത് സജീവ പരിഗണനയിലാണ്.
4.7 കോടിയോളം നിര്‍മ്മാണത്തൊഴിലാളികളെ ഇഎസ്ഐ-ഇ പിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നിലവിലെ ഇഎസ്ഐ പരിധി 2,0000 രൂപയായി ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കും.
പത്രപ്രവര്‍ത്തകര്‍ക്ക് പുറമെ ദൃശ്യമാധ്യമപ്രവര്‍ത്തകരെയും ഡിജിറ്റല്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകരെയും വേജ്ബോര്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ട് ബന്ദാരുദത്താത്രേയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: