ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമായ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള രേഖകള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ നശിപ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അന്നത്തെ രാഷ്ട്രപതിയായ ഫക്രുദ്ദിന്‍ അലി അഹമ്മദും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഈ സംശയം ഉയര്‍ത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്നാണ് പ്രധാനമന്ത്രിയുടെ കാര്യാലയം അറിയിച്ചിട്ടുള്ളത്. വിവരാവകാശനിയമപ്രകാരം ഒരാള്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് അത് ലഭ്യമല്ലെന്ന മറുപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
കാണാതായെന്ന് പറയുന്ന അടിയന്തരാവസ്ഥാ രേഖകള്‍ ഉടന്‍ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നിര്‍ണായകമായ രേഖകള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. 1975ലാണ് ഇന്ദിരാഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കാര്യമായി ശ്രമിച്ചിട്ടും അടിയന്തരാവസ്ഥാ രേഖകള്‍ കണ്ടെത്താനായില്ലെന്നാണ് പ്രധാനമന്ത്രി കാര്യാലയം വിവരാവകാശ പ്രവര്ത്തകന് മറുപടി നല്‍കിയത്. ഇതിനെതിരായ പരാതി വിവരാവകാശ കമ്മീഷന് മുന്നിലെത്തിയപ്പോഴും കേന്ദ്രസര്‍ക്കാര്‍ മറുപടി ആവര്‍ത്തിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും രേഖകള്‍ കാണാതായത് അത്ഭുതകരമാണെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: