തിരുവനന്തപുരം: ഉത്സവാഘോഷങ്ങളിലും മറ്റും നടത്തുന്ന ആന എഴുന്നെള്ളത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തിനുശേഷം ആന എഴുന്നെള്ളത്തിന് നിയന്ത്രണം വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാപേരുമായും ചര്‍ച്ച ചെയ്ത് പുതിയ മാനദണ്ഡമുണ്ടാക്കും.
വനഭൂമി അളന്ന് തിരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കും. റവന്യൂ വകുപ്പിന്റെ സഹകരണം ലഭിക്കാത്തതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്കി ഭൂമി അളന്ന് തിരിച്ച് ജണ്ട നിര്‍മ്മിക്കും. വന്യ ജീവികളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനു വേണ്ടി വൈദ്യുതി വേലികള്‍ കൂടുതല്‍ നിര്‍മ്മിക്കും. കയ്യേറ്റ ഭൂമികള്‍ തിരികെ പിടിക്കുന്നതിനായി എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വനപാലകര്‍ക്ക് വനത്തിനുള്ളില്‍ താമസിക്കുന്നതിനായി താമസ സൗകര്യങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. ആവശ്യമുള്ള അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങും. വയര്‍ലെസ്, നെറ്റ് സംവിധാനം വിപുലമാക്കും. മറയൂരിലും വന്യജീവി സങ്കേതങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. പഞ്ചായത്തുകള്‍ ഭൂമി നല്കിയാല് അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ചെക്ക്പോസ്റ്റുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കും.
നാലു ജില്ലകളെ രണ്ടു വര്‍ഷത്തിനകം ഡയറി സ്വയം പര്യാപ്ത ജില്ലയാക്കും. കാലിത്തീറ്റയ്ക്കു കൂടുതല്‍ സബ്സിഡി നല്‍കുന്നതിനായി ബജറ്റില്‍ കൂടുതല്‍ പണം വകയിരുത്താന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മൃഗാശുപത്രികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ആശുപത്രികള്‍ തുടങ്ങും.
മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 18 ചെക്ക് പോസ്റ്റുകള്‍ ആധുനിക വത്ക്കരിക്കും. പാലോട് പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ലാബില്‍ രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്തിനാവശ്യമുള്ള ആന്റി റാബിസ് വാക്സിന് നിര്‍മ്മിച്ച് നല്‍കും.
പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 5ന് വൈകുന്നേരം പുനലൂരില്‍ നടത്തും. പതിനായിരത്തോളം വൃക്ഷതൈകള്‍ അന്ന് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: