തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതികളും കുപ്രസിദ്ധ ക്രിമിനലുകളായ മൂന്നുപേരെ സിറ്റി പോലീസ് ഗുണ്ടാനിയമപ്രകാരം പിടികൂടി. തുമ്പ പോലീസ് സ്റ്റേഷന് പരിധിയിലെ ആറ്റിപ്ര പൗണ്ട് കടവ് ചൂളയില്‍ വീട്ടില്‍ സായികുമാര്‍ എന്ന് വിളിക്കുന്ന ഷാജികുമാര്‍, ഫോര്‍ട്ട് പോലീസ് സ്റ്റേഷന് പരിധിയിലെ ശ്രീവരാഹം പൊന്നറ നഗറില്‍ കച്ചികുമാര്‍ എന്ന് വിളിക്കുന്ന പ്രസന്നകുമാര്‍, പൊന്നറനഗര്‍ ടിസി 42/1267 വീട്ടില്‍ ഗാണ്ഡീവം കുട്ടന് എന്ന് വിളിക്കുന്ന രഞ്ജിത്ത് എന്നിവരാണ് പോലീസ് പിടിയിലായത്.
ഷാജികുമാറിനെ നേരത്തെ ആറുമാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. പുറത്തിറങ്ങിയ ഉടന്‍തന്നെ മത്സ്യവില്‍പ്പനക്കാരനായ വൃദ്ധനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഈ സംഭവത്തിനെ തുടര്‍ന്നാണ് വീണ്ടും ഗുണ്ടാനിയമം പ്രയോഗിച്ചത്. നേരത്തെ സായികുമാറിനെതിരെ കഴക്കൂട്ടം, തുമ്പ എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, പിടിച്ചുപറി എന്നിവയ്ക്ക് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസന്നകുമാറിനെ 2008ല്‍ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. എങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കാപ്പാ ഉപദേശകസമിതി മോചിപ്പിച്ചു. എന്നാല്‍ വീണ്ടും ഫോര്‍ട്ട്, പൂന്തുറ എന്നീ പോലീസ് സ്റ്റേഷന്‍പരിധിയില്‍ കവര്‍ച്ച, ദേഹോപദ്രവം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ഭവനകൈയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന അരഡസന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെതുടര്ന്നാണ് വീണ്ടും ഗുണ്ടാനിയമപ്രകാരം തടങ്കലിലാക്കിയത്. പ്രസന്നകുമാര്‍ പ്രതിയായ ഭൂരിഭാഗം കേസുകളിലും ഗാണ്ഡീവം കുട്ടന് കൂട്ടുപ്രതിയായി ഉള്‍പ്പെട്ടിട്ടുണ്ട്.
സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ശിവവിക്രമിന്റെ നേതൃത്വത്തില്‍ സൈബര്‍സിറ്റി എസിപി അനില്‍കുമാര്‍, ഫോര്‍ട്ട് എസിപി സുധാകരപിള്ള, കണ്ട്രോള് റൂം എസിപി പ്രമോദ്കുമാര്‍, കഴക്കൂട്ടം സിഐ ബാബുരാജന്, ഫോര്‍ട്ട് സിഐ കെ.ബി. മനോജ്കുമാര്‍, എസ്ഐമാരായ ജയസനില്‍, ഷാജിമോന്‍, സിറ്റി ഷാഡോ പോലിസ് ടീമംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്നുപേരെയും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: