കൊച്ചി: കള്ളപ്പണക്കേസില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ശക്തമാക്കുന്നു. അന്വേഷണം നേരിടുന്ന അഡ്വ.വിനോദ്കുമാര്‍ കുട്ടപ്പന്റെ തിരുവനന്തപുരത്തെ ബാങ്ക് ലോക്കറുകളില്‍ നിന്നും രേഖകളില്ലാത്ത ഏഴ് കിലോ സ്വര്‍ണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
രണ്ടര കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് എസ്ബിഐയുടെ രണ്ട് ലോക്കറുകളില്‍ നിന്നായി കണ്ടെടുത്തത്. ആകെ പത്തുകിലോ സ്വര്‍ണം കണ്ടെത്തിയതില്‍ രേഖകളുള്ള മൂന്നു കിലോ തിരിച്ചു നല്കി. പിടിച്ചെടുത്ത ഏഴ് കിലോ സ്വര്‍ണം പിന്നീട് ലേലം ചെയ്ത് വിനോദ് കുട്ടപ്പന് നികുതി വെട്ടിപ്പ് നടത്തിയ തുകയിലേക്ക് വകയിരുത്തും. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ ഇടപാടുകളും സ്വത്തുവിവരങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മെയ് അഞ്ചിന് വിനോദ് കുട്ടപ്പന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. ഇയാളുടെ ബന്ധുവായ കൊല്ലത്തെ പ്രമുഖ എന്‍ആര്‍ഐ വ്യവസായി മഠത്തില്‍ രഘു, വിനോദ് കുട്ടപ്പന്റെ നെടുമങ്ങാട്ടെ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിലക്കു വാങ്ങിയെന്ന് പറയപ്പെടുന്ന വ്യവസായി ജോണ്‍ ഗീവര്‍ഗീസ് കുരുവിള എന്നിവരെയും ചോദ്യം ചെയ്യും. വിദേശത്ത് നിന്നും വിനോദ് കുട്ടപ്പന്റെ അക്കൗണ്ടിലേക്ക് 50 കോടിയോളം രൂപ എത്തിയതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇത് നെടുമങ്ങാട്ടെ സ്ഥാപനം കൈമാറ്റം ചെയ്ത കണക്കിലുള്ളതാണെന്നാണ് സൂചന.
എന്നാല്‍ ജോണ്‍ കുരുവിള ഈ സ്ഥാപനം ഗുരുവായൂര്‍ തന്ത്രി ദിനേശന് നമ്പൂതിരിക്ക് വില്പന നടത്തിയതിന്റെ എഗ്രിമെന്റ് രേഖ ജോണ്‍ കുരുവിളയുടെ അടൂരിലെ വീട്ടില്‍ നിന്ന് ആദായനികുതി റെയ്ഡില്‍ ലഭിച്ചത് സംശയത്തിലാക്കി. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലില്‍ ഇത്തരമൊരു ഇടപാടിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: