ഇടുക്കി: ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ചെക്ക് പോസ്റ്റില്‍ പണപ്പിരിവ് നടത്തിയതിന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ആനമല ടൈഗര്‍ റിസര്‍വിനും ചിന്നാര്‍ വന്യജീവി സങ്കേതത്തിനും ഇടയില്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റില്‍ ടൂറിസ്റ്റുകളുമായി എത്തുന്ന ടാക്സി വാഹനങ്ങളില്‍ നിന്നടക്കം കൈമടക്ക് വാങ്ങുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാലു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ജി പ്രസാദ് പുറത്തിറക്കിയത്. ഇവരെ വൈല്‍ഡ് ലൈഫിന്റെ മറ്റ് സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. ഇത് സംബന്ധിച്ച വാര്‍ത്ത ജന്മഭൂമി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇവിടെ വാഹന പരിശോധനയ്ക്ക് മാത്രം അനുവാദമുണ്ടായിരിക്കെ വാഹനങ്ങളുടെ രേഖകളും പെര്‍മിറ്റും പരിശോധിച്ച് യാത്രക്കാരെ വലച്ചിരുന്നു.
സംഭവം വിവാദമാകുകയും ഇത് സബന്ധിച്ച് പത്ര ഓഫീസുകളില്‍ നിന്നും അന്വേഷണം എത്തുകയും ചെയ്തതോടെ ഉദ്യോഗസ്ഥരെ രാത്രി തന്നെ സ്ഥലം മാറ്റി മുഖം രക്ഷിക്കുകയായിരുന്നു വനം, വന്യജീവി വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: