തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി. ശ്രീരാമകൃഷ്ണനെ ഇന്നു തിരഞ്ഞെടുക്കും. രാവിലെ ഒന്പതിനു സഭാസമ്മേളന ഹാളിലാണു തെരഞ്ഞെടുപ്പ്. പുതിയ സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സഭ പിരിയും.
കുന്നത്തുനാട് എംഎല്‍എ ആയ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനാണു സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ഥി. 91–48 എന്നതാണു സഭയിലെ ഭരണ–പ്രതിപക്ഷ അംഗബലം എന്നതിനാല്‍ ശ്രീരാമകൃഷ്ണന് തെരഞ്ഞെടുക്കപ്പെടും എന്നതില്‍ തര്‍ക്കമില്ല. ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ സ്വതന്ത്രനായ പി.സി. ജോര്‍ജ്ജ് എന്നിവരുടെ വോട്ടുകള്‍ ശ്രദ്ധേയമാകും. രഹസ്യ ബാലറ്റിലൂടെയാണു തെരഞ്ഞെടുപ്പ്.
അതേസമയം പി. ശ്രീരാമകൃഷ്ണന് വി.എസ്. അച്യുതാനന്ദനെ ഇന്നലെ വസതിയില്‍ സന്ദര്‍ശിച്ചു. ഇന്നു സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനിരിക്കെയാണു സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൂടിയായ വിഎസിന്റെ ആശീര്‍വാദം തേടി ശ്രീരാമകൃഷ്ണന് എത്തിയത്. പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും അവകാശങ്ങള്‍ സ്പീക്കര്‍ സംരക്ഷിക്കണമെന്നു വിഎസ് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: