കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം എല്ലാ ജനവിഭാഗങ്ങളുടെയും വികസനവും ക്ഷേമവുമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണകാലത്ത് ജനങ്ങളെ ഓരോ വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയിരുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിച്ച് സമൂഹത്തെ തരം തിരിച്ച് നിര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ നരേന്ദ്രമോദി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നത് എല്ലാവര്ക്കും വേണ്ടിയുള്ള, വികസനത്തിനു വേണ്ടിയുള്ള ഒരുമിച്ച് വളരാനുള്ള പദ്ധതികളാണ്.
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങു മുതല്‍ ഈ വ്യത്യാസങ്ങള്‍ മനസ്സിലാകും. അയല്‍രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. എല്ലാവരെയും കൂടെ നിര്‍ത്തിക്കൊണ്ടാണ് നമ്മള് ജൈത്രയാത്ര ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനോടു അതേ സ്വരത്തില്‍ സംസാരിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോദി. രാജ്യത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനായി മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. ഭാരതം അഴിമതിമുക്തമാണെന്ന് ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ വെക്കാന്‍ മോദിക്കായി.
ഇന്ത്യയുടെ അതിര്‍ത്തികളില്‍ നിലയ്ക്കാത്ത വെടിയൊച്ചകളാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായിരുന്നത്. രാജ്യത്തെ പട്ടാളക്കാര്‍ക്ക് തിരിച്ചടിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇത് നേരെ തിരിച്ചായി. ഇന്ത്യന്‍ പട്ടാളത്തിനു നേരെ വെടിയുതിര്‍ത്താല്‍ മറുപടി നല്കിയ ശേഷം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ജന്‍ധന്‍യോജന മുതല്‍ മുദ്രാ ബാങ്ക് വരെയുളള പദ്ധതികള്‍ ജനങ്ങള്‍ക്ക് സാമൂഹ്യസുരക്ഷിതത്വം ഉറപ്പു വരുത്തുന്നതായിരുന്നു. കോടിക്കണക്കിനാളുകളാണ് ജന്‍ധന്‍ യോജന പദ്ധതി വഴി ബാങ്ക് അക്കൗണ്ടുകള്‍ എടുത്തത്.
മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ അതേരീതിയില്‍ നടപ്പാക്കപ്പെടുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തു നല്കാന് സംസ്ഥാന സര്‍ക്കാരിനാകുന്നില്ല. സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസനവും ഭൂമി ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മരുന്നും ചികിത്സയും പരിശോധനയുമെല്ലാം സൗജന്യമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യ ഡയാലിസിസും എപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നല്‍കാനുമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതിയോട് വേണ്ടത്ര രീതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: