കോഴിക്കോട്: വികസനം മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയെന്ന് കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരുദത്താത്രേയ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്കുന്ന അംഗീകാരമാണ് തുടര്‍ന്ന് നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബിജെപി കൈവരിച്ച മുന്നേറ്റം. ഭാരതത്തിലെ 16 സംസ്ഥാനങ്ങളില്‍ ഇന്ന് ബിജെപിയാണ് ഭരിക്കുന്നത്. ആറു സംസ്ഥാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. രാജ്യത്തെ 43ശതമാനം ജനങ്ങള്‍ ബിജെപിയുടെ ഭരണത്തിന് കീഴിലാണ്. ഏഴു ശതമാനം ജനങ്ങളെ മാത്രമാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്നത്. കോണ്‍ഗ്രസ് വെറും പ്രാദേശിക പാര്‍ട്ടി എന്ന നിലയിലേക്ക് മാറി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിചാരിച്ചാല്‍ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ കഴിയില്ല. സിപിഎമ്മിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും മാറ്റങ്ങളുണ്ടായി. ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. ബിജെപിയുടെ വോട്ട് ശതമാനം ആറില്‍ നിന്ന് പതിനഞ്ചായി ഉയര്‍ന്നു. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച ഓരോ പ്രവര്‍ത്തകനും അഭിനന്ദനം അര്‍ഹിക്കുന്നു. സിപിഎമ്മിന്റെ ഭീകര അക്രമങ്ങള്‍ക്കിടയിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവിടെ മുന്നേറിക്കൊണ്ടിരിക്കുന്നത്. അടിത്തറ നഷ്ടപ്പെട്ടതുകൊണ്ടാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എന്നും നിലകൊള്ളു മെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാന്‍ ഓരോ ബിജെപി പ്രവര്‍ത്തകനും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് അഹല്യാശങ്കര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, മേഖലാ പ്രസിഡന്റ് വി.വി. രാജന്, എല്‍ജെപി സംസ്ഥാ ന പ്രസിഡന്റ് എം. മെഹബൂബ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: