ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെ ദുരിതത്തിന് ഇനിയും അറുതിയായില്ല. സ്റ്റാന്റിലെ കുഴികള്‍ മഴവെള്ളം നിറഞ്ഞ് തടാകമായി തീര്‍ന്നിരിക്കുകയാണ്.
ബസുകള്‍ കുഴിയില്‍ ചാടുമ്പോള്‍ യാത്രക്കാരുടെ നടുവൊടിയുന്നുവെന്നായിരുന്നു പരാതി. മഴ തുടങ്ങിയതോടെ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്. സ്റ്റാന്റിന്റെ നവീകരണ പ്രവര്‍ത്തി കടലാസിലൊതുങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നിത്യേന ഇരുനൂറോളം ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമാണ് സ്റ്റാന്റില്‍ എത്തുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രവും പൊട്ടിപൊളിഞ്ഞ് ഉപയോഗമില്ലാതെ കിടക്കുകയാണ്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നതിനാല്‍ മഴയില്‍ ഇതിനുള്ളില്‍ കുടചൂടി നില്‍ക്കേണ്ട അവസ്ഥയാണ്. ഇരിപ്പിടമായി ഉപയോഗിച്ചിരുന്ന ഭിത്തിയും തകര്‍ന്നതോടെ ദുരിതം കൂടി. ഗ്രാമപഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷനും പേരിലൊതുങ്ങി. വൃത്തി ഹിനമായ കംഫര്‍ട്ട് സ്റ്റേഷനില്‍ കയറിയാല്‍ രോഗം ഉറപ്പാണ്. പൈപ്പ് വെള്ളം ലഭിക്കുന്ന സംവിധാനം കക്കൂസില്‍ ഇല്ല. വൃത്തിഹീനമായ കക്കൂസില്‍ വെക്കുന്ന ബക്കറ്റ് കൊണ്ട് ബാരലില്‍ നിന്നുംവെള്ളം എടുക്കുകയാണ് പതിവ്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എം.എല്‍.എ ഫണ്ടില്‍ നിന്നും എട്ട് ലക്ഷം മുടക്കി സ്റ്റാന്റിന്റെ ഹൃദയ ഭാഗത്ത് സ്ഥാപിച്ച ഇ-ടോയ്ലറ്റും പ്രവര്‍ത്തിച്ചത് ഏതാനും ദിവസം മാത്രം. ഇതും നോക്ക്കുത്തിയായി കിടക്കുകയാണ്. തെരുവ് വിളക്കും പേരിലൊതുങ്ങി. സ്റ്റാന്റില്‍ രണ്ട് എണ്ണമാണ് ഇപ്പോള്‍ പ്രകാശിക്കുന്നത്. മറ്റെല്ലാം കണ്ണടച്ചിട്ട് നാളുകള്‍ ഏറെയായി. 35 വര്‍ഷമായി എല്‍.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാന്റിന്റെ അവസ്ഥയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: