ന്യൂദല്‍ഹി: കരസേനാമേധാവി ജനറല്‍ വി.കെ. സിംഗിന്റെ പ്രായപ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി ശരിവെച്ചു. കേന്ദ്രത്തിനെതിരെ നല്കിയ ഹര്‍ജി ജനറല്‍ സിങ്ങ് പിന്‍വലിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന് ഇക്കൊല്ലം മെയ് 31ന് വിരമിക്കേണ്ടിവരും.
തന്റെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റ് ഔദ്യോഗിക രേഖകളുമനുസരിച്ച് 1951 മെയ് 10 ആണ് ജനനത്തീയതിയെന്ന വാദവുമായി ജനറല്‍ സിങ്ങ് ആദ്യം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. നിയമപരമായി രണ്ടുതവണ നല്കിയ പരാതി കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം കേന്ദ്രത്തെ സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ചത്. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു. അഡ്ജൂട്ടന്റ് ജനറലിന്റെ പക്കലുള്ള രേഖകള്‍ പ്രകാരം ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1950 മെയ് 10 ആണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ഔദ്യോഗിക രേഖകള്‍ പ്രകാരമുള്ള ജനനത്തീയതി മാത്രമേ അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പറഞ്ഞ സുപ്രീംകോടതി ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ ജനറല്‍ സിങ്ങിന് അവസരം നല്‍കുകയാണെന്നും അറിയിച്ചു. കരസേനാ മേധാവിയില്‍ സര്‍ക്കാരിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയമില്ലെന്നും ജസ്റ്റിസ് ആര്.എം. ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ജനനത്തീയതി 1950 മെയ് 10 ആണെന്ന് അംഗീകരിച്ചുകൊണ്ട് 2008, 2009 വര്‍ഷങ്ങളില്‍ അയച്ച കത്തുകള്‍ മാനിക്കുകയും കരസേനാ മേധാവി എന്ന നിലയിലുള്ള പ്രതിബദ്ധത തുടര്‍ന്നും നിറവേറ്റണമെന്നും തിരക്കേറിയ കോടതിമുറിയില്‍ രണ്ടുമണിക്കൂറിലേറെ നീണ്ട വാദത്തിനിടെ ബെഞ്ച് പറഞ്ഞു. ഉച്ചക്കുള്ള ഇടവേളക്ക് ശേഷം രണ്ടുമണിക്ക് വാദം പുനരാരംഭിച്ചതോടെ ജനറല്‍ സിങ്ങ് ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
പ്രായപ്രശ്നത്തില്‍ ജനറല്‍ സിങ്ങിന്റെ ഔദ്യോഗിക പരാതി തള്ളിക്കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 30ന് പുറത്തിറക്കിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി വാദം തുടങ്ങിയപ്പോള്‍ തന്നെ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, സിങ്ങിന്റെ ജനനത്തീയതി 1950, മെയ് 10 ആയി പരിഗണിക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ എടുത്ത തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. രേഖകള്‍ എന്തുകൊണ്ട് തിരുത്തിയില്ലെന്നും സുപ്രീംകോടതി കരസേനാമേധാവിയോട് ചോദിച്ചു. ജനറല്‍ സിങ്ങ് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലുമൊക്കെ ചേര്‍ന്നപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1950 മെയ് 10 എന്ന ജനനത്തീയതിയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കരസേനാ മേധാവിയുടെ പ്രായപ്രശ്നം വന്‍ വിവാദമാക്കാനും പ്രശ്നം വഷളാക്കാനും വഴിയൊരുക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് നേരത്തെ വാദത്തിനിടെ സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: