മുംബൈ: മുംബൈയില്‍ 2003ലുണ്ടായ ഇരട്ട സ്ഫോടനക്കേസില്‍ മൂന്ന് ലഷ്കര്‍ ഭീകരര്‍ക്ക് നല്കിയ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു. 52 പേരാണ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.
ലഷ്കര്‍ തൊയ്ബ ഭീകരരായ അഷ്റത്ത് അന്‍സാരി (32), ഹനീഫ് സയ്യദ് അനീസ് (46), ഇയാളുടെ ഭാര്യ ഫെമിദ സയീദ് (43) എന്നിവരുടെ വധശിക്ഷയാണ് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, പി.ഡി. കോഡെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ശരിവെച്ചത്. എന്നാല്‍ പോട്ട റിവ്യൂ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ബെഞ്ച് ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഭീകരതക്ക് ഒത്താശ, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന്. മുഹമ്മദ് അന്‍സാരി ലഡൂവാല, മുഹമ്മദ് ഹസന് ബാറ്ററിവാല എന്നീ ഭീകരരോട് നാലാഴ്ചക്കുള്ളില്‍ വിചാരണക്കോടതി മുമ്പാകെ ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.
2003 ഓഗസ്റ്റ് 25ന് ഗേറ്റ് വേ ഒാഫ് ഇന്ത്യ, സവേരി ബസാര്‍ എന്നിവിടങ്ങളില്‍ രണ്ട് ടാക്സികളില്‍ സൂക്ഷിച്ചിരുന്ന ശക്തിയേറിയ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 6ന് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. ഹനീഫ്, അഷ്റത്ത്, ഹൈദരാബാദുകാരനായ നസീര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയത്. നസീര്‍ പിന്നീട് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മാപ്പുസാക്ഷിയായി മാറിയ ഒരു പ്രതിയാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെ ലഷ്കറിന്റെ പങ്ക് വെളിപ്പെടുത്തിയത്. ഇയാള്‍ക്ക് പിന്നീട് കോടതി മാപ്പു നല്കി.
ഹനീഫിനും ഭാര്യ ഫെമിദക്കുമൊപ്പം 16കാരിയായ മകളെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഭീകരാക്രമണത്തിനായി ലഷ്കറെ തൊയ്ബ ഒരു കുടുംബത്തെ ഇരയാക്കുന്നത്. സ്ഫോടനമുണ്ടായ ദിവസം മൂവരും അന്ധേരിയില്‍ നിന്ന് ഗേറ്റ്വേയിലേക്ക് ടാക്സി വിളിക്കുകയും ഊണ് കഴിച്ചശേഷം തിരിച്ചെത്താമെന്ന് ഡ്രൈവറെ അറിയിച്ചശേഷം സ്ഫോടകവസ്തുക്കളടങ്ങിയ ബാഗ് വണ്ടിയിലുപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. ആഹാരം കഴിക്കാന്‍ പിന്നീട് ഡ്രൈവറും പുറത്തിറങ്ങിയപ്പോഴായിരുന്നു സ്ഫോടനം. കുടുംബത്തെ ഡ്രൈവര്‍ പിന്നീട് കോടതിയില്‍ തിരിച്ചറിഞ്ഞു. സമാനരീതിയില്‍ അന്‍സാരി സവേരി ബസാറിലേക്കും ടാക്സി വിളിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: