തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ ഒതുക്കി സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് പിണറായിയുടെ പേര് സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ടി. ശിവദാസമേനോന് പിന്താങ്ങുകയായിരുന്നു. 12 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 84 അംഗ സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്, മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു എന്നിവരെക്കൂടാതെ പി.കെ. ബിജു, ടി.വി. രാജേഷ്, ജെയിംസ് മാത്യു, കോലിയക്കോട് കൃഷ്ണന് നായര്‍, എ പ്രദീപ്കുമാര്‍, കെ.വി രാമകൃഷ്ണന്, കെ.പി. മേരി എന്നിവരാണ് സംസ്ഥാന കമ്മറ്റിയില്‍ ഇടം നേടിയത്. അന്തരിച്ച നേതാവ് ഇ.ബാലാനന്ദന്റെ പത്നി എറണാകുളത്തു നിന്നുള്ള സരോജിനി ബാലാനന്ദന് ഉള്‍പ്പെടെ ഏഴു പേരെ ഒഴിവാക്കിയാണ് പുതിയ സംസ്ഥാന സമിതി രൂപീകരിച്ചത്. പി.ആര്.രാജന്, , കെ.തുളസി , കെ.കെ.മാമക്കുട്ടി, സി.ഒ.പൗലോസ്, എം.കേളപ്പന്, പി.ഉണ്ണിക്കൃഷ്ണപിള്ള എന്നിവരെയും ഒഴിവാക്കി.
പെരുമാറ്റദൂഷ്യത്തിന് നടപടിക്ക് വിധേയനായ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സരോജിനി ബാലാനന്ദനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് കെ.പി. മേരിയെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എന്‍ജിഒ യൂണിയന് നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള മേരിയെ ഇടുക്കി ജില്ലയുടെ പ്രതിനിധിയായാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഇ. ബാലാനന്ദന്, ടി. ഗോവിന്ദന്, കെ. സെയ്താലിക്കുട്ടി, ഐ.വി. ദാസ്, ആര്. പരമേശ്വരന് പിള്ള എന്നിവരുടെ നിര്യാണംമൂലമുണ്ടായ അഞ്ച് ഒഴിവുകള്‍ സംസ്ഥാന സമിതിയില്‍ നിലിവിലുണ്ടായിരുന്നു. അതേസമയം, സ്വഭാവദൂഷ്യ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന ഗോപി കോട്ടമുറിയ്ക്കലിനെ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ഉള്‍പ്പെടുത്തുന്നതിനാണ് 85 അംഗ സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്.
ഇതുകൂടാതെ അച്ചടക്ക നടപടി നേരിട്ടതുമൂലം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയുടെയും കര്‍ഷകസംഘം പ്രസിഡന്റായിരുന്ന സി.കെ.പി പത്മനാഭന്റെയും ഒഴിവുകളും നിലവിലുണ്ടായിരുന്നു. 80 അംഗ സംസ്ഥാന സമിതി മതിയെന്ന് പിബി അഭിപ്രായമറിയിച്ചിരുന്നെങ്കിലും സംസ്ഥാന കമ്മറ്റിയുടെ ആവശ്യപ്രകാരം 85 അംഗ സമിതിയെ തന്നെ നിലനിര്‍ത്താന്‍ സമ്മതിക്കുകയായിരുന്നു.
ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെ ഇളയമകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന് ജനിച്ചത്. അമ്മ കല്യാണി. പിണറായി ശാരദാവിലാസം എല്‍പി സ്കൂളിലും പെരളശ്ശേരി ഗവണ്മെന്റ് ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. തലശേരി ബ്രണ്ണന്‍കോളേജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെഎസ്വൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാപ്ലീനത്തില് സിപിഐ എം ജില്ലാ കമ്മറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. 1978ല്‍ സംസ്ഥാന കമ്മറ്റി അംഗമായി. 1970ല്‍ 26ാം വയസ്സില്‍ നിയമസഭാംഗമായി. 1970ലും 77ലും 91ലും കൂത്തുപറമ്പില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍നിന്നും ജയിച്ചു. 1986ല്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1989ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി.
വൈദ്യുതിമന്ത്രിയായിരിക്കെ ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് 1998 സെപ്തംബറില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടു. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17ാം സംസ്ഥാന സമ്മേളനം പിണറായിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. 1996ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി സഹകരണമന്ത്രിയായ പിണറായി മികച്ച ഭരണാധികാരി എന്ന പ്രശംസ പിടിച്ചുപറ്റി. ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കളാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: