കാലിഫോര്‍ണിയ: ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ഏഴിന് കോപ്പ അമേരിക്ക സെന്റിനാറിയോ ചാമ്പ്യന്‍ഷിപ്പിന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ വെല്ലുവിളിക്കാനായി ലാറ്റിനമേരിക്കന്‍ ശൈലിയുടെ ചാരുതയുമായി മുന്‍ ചാമ്പ്യന്മാരായ കൊളംബിയ ഇറങ്ങും. ഗ്രൂപ്പ് എയിലെ പോരാട്ടം സാന്റ ക്ലാരയിലെ സെന്റ് ലെവീസ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ കൊളംബിയ മൂന്നാമതും യുഎസ് 31-ാം സ്ഥാനത്തുമാണ്.
സ്വന്തം മണ്ണില്‍ കോപ്പ അമേരിക്കയ്ക്കിറങ്ങുന്ന യുഎസ്എയുടെ ലക്ഷ്യം വിജയത്തോടെ തുടക്കം കുറിക്കുക എന്നതാണ്. അതിനൊത്ത ടീമിനെയാണ് കോച്ച് ക്ലിന്സ്മാന് അണിയിച്ചൊരുക്കിയിട്ടുള്ളത്. പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ടീമാണ് അമേരിക്കയുടേത്. 115 മത്സരങ്ങളില്‍ കളിക്കുകയും 15 ഗോളുകള്‍ നേടുകയും ചെയ്ത മൈക്കല്‍ ബ്രാഡ്ലിയാണ് ടീം നായകന്. 124 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകള്‍ നേടിയ പരിചയസമ്പന്നനായ സ്ട്രൈക്കര്‍ ക്ലിന്റ് ഡെംപ്സിയും ടീമില്‍ ഉള്‍പ്പെടുന്നു.
മുന്നേറ്റക്കാരന് ഗ്യാസി സര്‍ഡെസ്, കൗമാരതാരം 17കാരനായ ക്രിസ്റ്റ്യന്‍ പുലിസിച്ച്, ഡാര്‍ലിംഗ്ടണ്‍ നഗ്ബേ എന്നിവരാകും അമേരിക്കന്‍ ടീമിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. 4-3-3 ശൈലിയിലാകും അമേരിക്ക കൊളംബിയക്കെതിരെ അണിനിരക്കുക. ബോബി വുഡ്, ക്ലിന്റ് ഡെംപ്സി, ഗ്യാസി സര്‍ഡെസ് എന്നിവരായിരിക്കും മുന്നേറ്റത്തില്‍ അണിനിരക്കുക. മധ്യനിരയില്‍ നായകനൊപ്പം ജെര്മെയ്ന് ജോണ്‍സും കെയ്ല്‍ ബെക്കര്മാനും ഇറങ്ങിയേക്കും. പകരക്കാരനായി യുവ താരം പുലിസിച്ചും.
പ്രതിരോധത്തില്‍ മാറ്റ് ബെസ്ലെര്, ജോണ്‍ ബ്രൂക്സ്, ജെഫ് കാമറോണ്‍, മൈക്കല്‍ ഓറോസ്കോ എന്നിവര്‍ ഇടംപിടിക്കുമ്പോള്‍ ഗോള്‍വലക്ക് മുന്നില്‍ ചോരാത്ത കൈകളുമായി ഒന്നാം നമ്പര്‍ ഗോളി ബ്രാഡ് ഗുസാന് നിലയുറപ്പിക്കും.
സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസിന്റെ മാന്ത്രികകാലുകളുടെ സഹായത്താല്‍ ആദ്യ മത്സരത്തില്‍ വിജയിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കൊളംബിയയും ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നത്. 24കാരനും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ റോഡ്രിഗസാണ് കൊളംബിയന്‍ നായകന്. 4-4-2 ശൈലിയിലായിരിക്കും ഹോസെ പെക്കര്മാന് കൊളംബിയയെ അണിയിച്ചൊരുക്കുന്നത്. കാര്‍ലോസ് ബക്കയും ഡെയ്റോ മൊറേനോയും സ്ട്രൈക്കര്മാരാകും. മധ്യനിരയില്‍ യുവാന്‍ ഗ്വാര്‍ഡാഡോ, ഡാനിയേല്‍ ടോറസ്, സെബാസ്റ്റ്യന്‍ പെരസ്, എഡ്വിന് കാര്‍ഡോണ എന്നിവരും പ്രതിരോധത്തില്‍ ഫരിദ് ഡയസ്, ജെയ്സണ്‍ മുറില്ലോ, ക്രിസ്റ്റ്യന്‍ സപാറ്റ, സാന്റിയാഗോ എര്യാസ് എന്നിവരും ഇടംപിടിച്ചേക്കും.
ബാറിന് കീഴില്‍ 65 മത്സരങ്ങളുടെ അനുഭവസമ്പത്തുമായി ഡേവിഡ് ഒസ്പാനയും. കഴിഞ്ഞ മൂന്ന് സൗഹൃദ മത്സരങ്ങളും വിജയിച്ച കൊളംബിയ മികച്ച ഫോമിലാണ്. എങ്കിലും ലോകോത്തര സ്ട്രൈക്കര്‍മാരായ സ്ട്രൈക്കര്‍മാരായ റഡമല്‍ ഫാല്‍ക്കോവയും ജാക്സണ് മാര്‍ട്ടിനെസും പരിക്കിനെത്തുടര്‍ന്ന് ടീമില്‍ ഇടംനേടിയില്ല. പ്രത്യേകിച്ചും ഫാല്ക്കോവയുടെ അസാന്നിധ്യം അവരെ എത്രത്തോളം അലട്ടുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
അവസാനമായി 2014 നവംബര്‍ 15നാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഈ സൗഹൃദ മത്സരത്തില്‍ കൊളംബിയ 2-1ന് യുഎസ്എയെ തോല്‍പ്പിച്ചു. കോപ്പ അമേരിക്കയില്‍ ഇരുടീമുകളും തമ്മില്‍ രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1995, 2007 വര്‍ഷങ്ങളിലായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും കൊളംബിയ ജയിച്ചു.
മരണഗ്രൂപ്പെന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇരുകൂട്ടരും ജയം മാത്രം ലക്ഷ്യമിടുന്നതുകൊണ്ട് പോരാട്ടം കൂടുതല്‍ വാശിയേറും. കണക്കുകളില്‍ കൊളംബിയക്കാണ് മുന്‍ തൂക്കമെങ്കിലും സ്വന്തം മണ്ണില്‍ വമ്പന്‍ അട്ടിമറി സ്വപ്നമാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: