മാവേലിക്കര: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഗ്യാസ് കണക്ഷന് പദ്ധതി ഏജന്‍സികള്‍ അട്ടിമറിക്കുന്നു. പദ്ധതി നടപ്പാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതു സംബന്ധിച്ചുള്ള അറിയിപ്പുകള് ലഭിച്ചിട്ടില്ലെന്നാണ് ഭൂരിഭാഗം ഗ്യാസ് ഏജന്‍സികളും പറയുന്നത്. നാമമാത്രമായി നടപ്പാക്കിയിരുന്ന ഏജന്‍സികളും ഇപ്പോള്‍ നിര്‍ത്തി.
എണ്ണക്കമ്പനികളുടെ സെയില്‍സ് ഓഫീസര്‍മാര്‍ക്കാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാനുള്ള ചുമതല. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതിനുള്ള പ്രത്യേക ഫോറം എത്തിച്ചിട്ടില്ലെന്നുമാണ് ഗ്യാസ് ഏജന്‍സികള്‍ പറയുന്നത്.
സംസ്ഥാനത്ത് 14,76,841 ഭവനങ്ങള്‍ക്കാണ് ബിപിഎല്‍ കാര്‍ഡുള്ളത്.
ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഇതുവരെ ഗ്യാസ് കണക്ഷന് ലഭിച്ചിട്ടില്ല. പദ്ധതിയില്‍ ചേരാനായി എത്തുന്നവരെ നിരാശരാക്കി വിടുകയാണ് ഏജന്‍സികള്‍. കേന്ദ്രസര്‍ക്കാരിന്റേത് പ്രഖ്യാപനം മാത്രമാണെന്നും ചില ജീവനക്കാര്‍ ഏജന്‍സിയില്‍ എത്തുന്നവരോട് പറയുന്നതായും ആരോപണമുണ്ട്.
പദ്ധതിയെക്കുറിച്ച് സപ്ലൈ ഓഫീസര്‍മാര്‍ക്കും വേണ്ടത്ര അറിവില്ല. ഗ്യാസ് ഏജന്‍സികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇത്തരം പദ്ധതികള്‍ നടപ്പാക്കേണ്ടത് ഓയില്‍ കമ്പനികളും ഗ്യാസ് ഏജന്‍സികളുമാണെന്നാണ് ഇവരുടെ വാദം.
കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗജന്യ ഗ്യാസ് കണക്ഷന് പദ്ധതി നടപ്പാക്കാത്തതിനു പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഇതര സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കുന്ന നിരവധി പദ്ധതികളാണ് കേരളത്തില്‍ ഇരുമുന്നണികളും ഒത്തുകളിച്ച് നഷ്ടപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: