എടത്വാ: ജലഅതോറിട്ടി മലിനജലം ഒഴുക്കി തോട് മലിനമാക്കിയെന്ന് പരാതി. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് ട്രയല്‍ നടത്തുന്ന മലിനജലം പച്ച പാലത്തിന് താഴെ തോട്ടിലേക്ക് ഒഴുക്കിയാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. പൈപ്പിനുള്ളില്‍ കെട്ടിക്കിടന്ന മാലിന്യവും ചെളിയും കലര്‍ന്ന വെള്ളം വാല്‍വ് പൈപ്പിലൂടെ പുറത്തേക്ക് തള്ളുന്നത് കാരണം സമീപസ്ഥലങ്ങളില്‍ തോട് മലിനമാകുന്നു. മലിനജലം പുറംതള്ളുന്ന തോടിന്റെ ഇരുകരകളിലും ഹോട്ടലുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും വീടുകളുമുണ്ട്. പ്രദേശവാസകള്‍ ഈ തോട്ടിലെ ജലമാണ് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വാല്‍വ് പൈപ്പിലുടെ ജലം പുറംതള്ളുന്നതിനാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കൂടാതെ ശക്തിയായ ഒഴുക്കില്‍ പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ കല്ലുകളും ഇളകിത്തുടങ്ങി. ജനവാസം കുറഞ്ഞ തകഴി പമ്പാനദിയിലേക്ക് വാല്‍വ് പൈപ്പ് തുറന്നുവിട്ട് റണ്ണിങ്ങ് ട്രയല്‍ ചെയ്യാമെന്നിരിക്കേ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പച്ചപാലത്തിന് സമീപത്തേക്ക് മലിനജലം തുറന്നുവിട്ടത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: