കൊച്ചി: സരിതയുടെ ടീം സോളാര്‍ കമ്പനി കേരള പോലീസ് അസോസിയേഷന് സമ്മേളനത്തിന് 40 ലക്ഷം രൂപ സംഭാവന നല്‍കിയെന്ന പരാതിയില്‍ സരിതയെ ചോദ്യം ചെയ്തതായി അറിയില്ലെന്ന് പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.ആര്. അജിത്ത്. അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ടീം സോളാറിലെ ആരെയും ചോദ്യം ചെയ്തതായി കാണുന്നില്ലെന്നും അജിത്ത് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി. ശിവരാജന് മുമ്പാകെ മൊഴി നല്കി.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അസോസിയേഷന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കാമെന്ന ധാരണയില്‍ ടീം സോളാറില്‍ നിന്നും 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പോലീസ് അസോസിയേഷനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം അന്വേഷിക്കാന്‍ തിരുവനന്തപുരം ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ റെജി ജേക്കബിനെ ചുമതലപ്പെടുത്തി.
താന്‍ മൊഴി നല്‍കുകയും വാര്‍ഷികത്തോടനുബന്ധിച്ച് ഇറക്കിയ സുവനീറിന്റെ കോപ്പിയും പരസ്യം നല്‍കിയവരുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആരോപണത്തില്‍ വാസ്തവമില്ലെന്ന അന്വേഷണ റിപോര്‍ട്ടും അസി. കമ്മീഷണര്‍ നല്‍കിയതാണെന്ന് അജിത്ത് കമ്മീഷനില്‍ മുമ്പാകെ മൊഴി നല്കി.
പണം നല്‍കിയെന്ന് പറയപ്പെടുന്ന ടീം സോളാര്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെയോ സരിതയെയോ അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്തിരുന്നുവോ എന്ന കമ്മീഷന്റെ ചോദ്യത്തിന് അറിയില്ലെന്ന് അജിത്ത് കമ്മീഷനില്‍ മൊഴി നല്കി. ആരോപണം ഉയര്‍ന്നപ്പോള്‍ സരിതയ്ക്കും ചില മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഡിജിപി തീരുമാനം എടുക്കാതെ പരാതി സര്‍ക്കാരിന് കൈമാറുകയായിരുന്നു.
തനിക്ക് നേരിട്ട് 20 ലക്ഷം രൂപ കൈമാറിയെന്ന് സരിത കമ്മീഷനില്‍ മൊഴി നല്കിയ ഉടന്‍തന്നെ ഡിജിപിക്ക് പരാതി നല്കി. തിരുവനന്തപുരം ഡിവൈഎസ്പി മുഹമ്മദ് ഷാഫി അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും അജിത്ത് പറഞ്ഞു.
എന്നാല്‍ ഡിജിപിക്ക് നല്കിയ പരാതിയുടെ പകര്‍പ്പ് പരിശോധിച്ച കമ്മീഷന് പണം നല്‍കിയെന്ന ആരോപണം അന്വേഷിക്കണം എന്ന ആവശ്യം എവിടെയാണെന്ന് തിരക്കി. അതേസമയം ആരോപണത്തിനു പിന്നില്‍ അസോസിയേഷന് മുന്‍ ഭാരവാഹികളായ ബാബുരാജ്, ബിജു സി.ആര്. എന്നിവരുമായി സരിത നടത്തിയ ഗൂഢാലോചന അന്വേഷിക്കാനാണ് പരാതി നല്‍കിയതെന്നും അജിത്ത് മൊഴി നല്കി. സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ട് ഇതുവരെ എന്തുകൊണ്ടാണ് സ്വമേധയാ കക്ഷി ചേരാതിരുന്നതെന്നും കമ്മീഷന് ജനറല്‍ സെക്രട്ടറിയോട് ആരാഞ്ഞു.
ഡിജിപിയുടെ അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച സാഹചര്യത്തില്‍ കമ്മീഷനില്‍ ഹാജരാവേണ്ടതില്ലെന്ന് താന്‍ കരുതുകയായിരുന്നുവെന്നും അജിത്ത് മറുപടി നല്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെ കെഎസ്യു പ്രവര്‍ത്തകനായ കാലം മുതല്‍ അറിയാം. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ മനോജ് എബ്രഹാം സസ്പെന്റ് ചെയ്ത വനിത സിപിഒ ഷീജ ദാസിനെ ഉമ്മന്‍ചാണ്ടി ജോലിയില്‍ തിരികെ എടുക്കുകയായിരുന്നെന്നും അജിത്ത് മൊഴി നല്കി. അജിത്തിന്റെ വിസ്താരം എട്ടാം തീയതി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: