ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയത് കേരളത്തിന് കൂടുതല്‍ കൂടുതല്‍ അനുഗ്രഹമാവുകയാണ്. കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ള പൈസ ഇനിയും നല്‍കിയിട്ടില്ല എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 60 രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് 1410 ല്‍ നിന്നും 1470 രൂപ. അതോടൊപ്പം കേരളത്തിന് കൂടുതല്‍ റേഷന്‍ ഭക്ഷ്യധാന്യം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
നരേന്ദ്രമോദിയുടെ തീരുമാനം ഭാരതത്തെ 2022 ഓടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ ഒരു വികസിത രാജ്യമായി ഉയര്‍ത്താനാണ്. ഭാരതത്തില്‍ ഏറ്റവും സാക്ഷരതയും കുറഞ്ഞ ശിശുമരണനിരക്കും കൂടിയ ആയുര്‍ദൈര്‍ഘ്യവുമുള്ള സംസ്ഥാനമാണ് കേരളം. ജനനനിരക്ക് 40 ശതമാനവും സാക്ഷരതാ നിരക്ക് 94.59 ശതമാനവും ആണ്. 7831 പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളും പബ്ലിക് ഹെല്‍ത്ത് സെന്ററുകളും കേരളത്തിലുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി ആരോഗ്യ കേരളത്തിന് 360 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ മൂന്നാംഘട്ടമായാണ് ഈ കേന്ദ്ര സഹായം. മൂന്നാംഘട്ടത്തില്‍ രാജ്യത്തെ 30 മെഡിക്കല്‍ കോളേജുകള്‍ അപ്ഗ്രേഡ് ചെയ്യപ്പെടും. കോഴിക്കോട് മെഡിക്കല്‍ കോളേജിനും ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജിനുമാണ് 120 കോടി രൂപ വീതം ലഭിക്കുക. 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും നിബന്ധനയുണ്ട്. ഈ നിബന്ധന എത്രത്തോളം പാലിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ കെയര്‍ യൂണിറ്റിന് 25 കോടിയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ യൂണിറ്റിന്റെ രണ്ടാംഘട്ടത്തിന് 17 കോടിരൂപയുമാണ് നല്‍കുക.
കേരളത്തില്‍ കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കണമെന്നത് കൊച്ചി നിവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്. ഈ ആവശ്യം ഈ അവസരത്തില്‍ കേന്ദ്രത്തിന് മുന്പില് സമര്‍പ്പിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായാല്‍ ഈ ദീര്‍ഘകാല സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടേക്കാം. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. അഞ്ച് ഇഎസ്ഐ ഡിസ്പെന്‍സറികള്‍ ആശുപത്രികളാക്കി മാറ്റുമെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രയ പറഞ്ഞിരിക്കുന്നു.
ചാലപ്പുറം, മാവൂര്‍, എരിഞ്ഞപ്പലം, കുന്നത്ത് പാലം, പാപ്പിനിശ്ശേരി എന്നീ ഡിസ്പെന്‍സറികളിലാണ് ആദ്യഘട്ടത്തില്‍ കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കുന്നത്. രോഗികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകുമെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തില്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള 140 ഡിസ്പെന്‍സറികളുണ്ട്. സ്ഥലം ലഭ്യമാക്കിയാല്‍ കൂടുതല്‍ ഡിസ്പെന്‍സറികളും ആശുപത്രികളും അനുവദിക്കാമെന്നും കേന്ദ്രം പറയുന്നു. അവസരത്തിനൊത്തുയരാന്‍ പാര്‍ട്ടിഭേദമെന്യേ കേരളം തയ്യാറായാല്‍ ആരോഗ്യ കേരളം കൂടുതല്‍ മെച്ചപ്പെടും. രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കാന്‍ 9000 കോടി രൂപ മാറ്റിവച്ചിരിക്കുന്നു. ആറു സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞിട്ടും കേരളം അനങ്ങാപ്പാറനയം സ്വീകരിച്ച് പ്രതികരിക്കുന്നില്ല. പാര്‍ട്ടിവിരോധം ജനങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള സേവനങ്ങള്‍ നിഷേധിക്കുന്നതിലേക്കെത്തരുത്. യുവാക്കളെ തൊഴില്‍ സംരംഭകരാക്കാനുള്ള മുദ്ര പദ്ധതിയും കേരളം അവഗണിക്കുന്നതും അംഗീകരിക്കാനാവുന്ന കാര്യമല്ല.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ടുവര്‍ഷമാകുമ്പോള്‍ തന്നെ വിദേശ രാഷ്ട്രങ്ങള്‍ ഭാരതത്തില്‍ മൂലധന നിക്ഷേപത്തിന് തയ്യാറായി വന്‍ തോതില്‍ മുന്നോട്ടുവരുന്നത് രാജ്യത്തിന്റെ സുസ്ഥിര വികസനം തിരിച്ചറിഞ്ഞാണ്. 14-ാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സംസ്ഥാന വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാനും തീരുമാനമായി. 13-ാം ധനകാര്യ കമ്മീഷനില്‍ 5478 കോടി രൂപ അനുവദിച്ചത് ഇപ്പോള്‍ 17968 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും കേരളം തികഞ്ഞ അശ്രദ്ധയാണ് പുലര്‍ത്തുന്നത്. പുതുതായി ഭരണമേറ്റെടുത്ത ഇടതുസര്ക്കാരെങ്കിലും കേന്ദ്രത്തിന്റെ ഉദാരസമീപനം കേരളത്തിന് പ്രയോജനകരമാക്കുമെന്ന് പ്രതീക്ഷിക്കാം. കക്ഷിരാഷ്ട്രീയം ഇതിന് തടസ്സമാകാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: