ആലപ്പുഴ: അവയദാനത്തിലൂടെ മാതൃകയായ ലേഖ എം. നമ്പൂതിരി രോഗക്കിടക്കയില്‍. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാതെ വലയുകയാണ് ഈ യുവതി. നട്ടെല്ലു സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെട്ടികുളങ്ങര കണ്ണമംഗലം അശ്വതിയില്‍ ലേഖ(34) തളര്‍ച്ചയുടെ വക്കിലെത്തിയത്.
15 ദിവസമായി കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കൂടുതല്‍ ചികിത്സയ്ക്ക് ബില്ലടക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തി. ശസ്ത്രക്രിയ നടത്തിയാല്‍ രോഗം ഭേഗമാക്കാന് കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലേഖ ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്.
2012 നവംബറിലാണ് ലേഖ പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷാഫിയെന്ന യുവാവിന് സൗജന്യമായി തന്റെ വൃക്ക സമ്മാനിച്ചത്. നമ്പൂതിരി സ്ത്രീ ഷാഫിയെന്ന മുസ്ലീം യുവാവിന് വൃക്ക ദാനമായി നല്‍കിയത് വാഴ്ത്തിയവരും പത്രമാദ്ധ്യമങ്ങളിലൂടെ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും പക്ഷെ പിന്നീട് തിരിഞ്ഞു നോക്കിയില്ല. ഇതിനിടെ നമ്പൂതിരി സ്ത്രീയുടെ വൃക്ക സ്വീകരിച്ചത് ലോകം അറിഞ്ഞത് തനിക്ക് മാനക്കേടായെന്ന് പറഞ്ഞ് ഷാഫി, ലേഖയോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു. വൃക്കയ്ക്കും മതം ഉണ്ടെന്ന് സമൂഹം തിരിച്ചറിയാനും ഷാഫിയുടെ പ്രതികരണം ഇടയാക്കി.
ലക്ഷങ്ങളുടെ വാഗ്ദാനങ്ങള്‍ പോലും ഉപേക്ഷിച്ച് നിര്‍ദ്ധന യുവാവിന് മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് അവയവം നല്കിയ യുവതിയാണ് ഇന്ന് ശാരീരിക ബുദ്ധിമുട്ടുകളോട് പോരാടുന്നത്. മാവേലിക്കരയില്‍ ബ്യൂട്ടീഷ്യന് സ്ഥാപനം നടത്തുന്ന ലേഖയ്ക്ക് അതാണ് പ്രധാന വരുമാനമാര്‍ഗം. പ്ലസ്ടുവിന് പഠിക്കുന്ന മിധുല്‍(16), 10-ാംക്ലാസ് വിദ്യാര്‍ത്ഥിയായ മധു(15)എന്നിവരാണ് മക്കള്‍. നട്ടെല്ലിന്റെ കശേരുക്കള് പുറത്തേക്ക് തള്ളി തലച്ചോറില്‍ നിന്നും കാലിലേക്കു വരുന്ന രക്തകുഴലുകള്‍ അടഞ്ഞ നിലയിലാണ് ലേഖ.
കായംകുളത്ത് വച്ചു സംഭവിച്ച ഒരു അപകടമാണ് ഇതിനു കാരണമായതെന്നു ലേഖ പറയുന്നു. ചെലവുകൂടിയ ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കൂടാതെ ഏറെക്കാലത്തെ വിശ്രമവും ആവശ്യമായി വരും. ഈ നിര്‍ദ്ധന കുടുംബത്തിനു മൂന്നു സെന്റിലുള്ള കിടപ്പാടമല്ലാതെ മറ്റൊന്നുമില്ല. ചികിത്സ തേടിയില്ലെങ്കില്‍ ശരീരം തളര്‍ന്നു പോകാന്‍ സാദ്ധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. സന്മനസ്സുകള് ഈ ദുരവസ്ഥ കാണാതെ പോകില്ലെന്ന ഉറച്ച പ്രതീക്ഷയാണ് ലേഖയക്കും കുടുംബത്തിനുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: