കൊച്ചി: ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് പി.പി.തങ്കച്ചനെയും മകനെയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു. പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും നൂറ് കണക്കിനാളുകളെ ഇതുവരെ ചോദ്യം ചെയ്തു.
പരാതി ലഭിച്ചിട്ടും തങ്കച്ചനെയും മകനെയും ചോദ്യം ചെയ്യാന്‍ പിണറായി ഭയക്കുന്നതെന്തിനെന്നും പ്രകാശ് ബാബു ചോദിച്ചു. ജിഷ വധക്കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കൊച്ചി ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതിയെ പിടിക്കുമെന്ന് പ്രഖ്യാപിച്ച് വോട്ട് നേടി അധികാരത്തിലെത്തിയ ഇടതുമുന്നണി സമരം അവസാനിപ്പിച്ച് ഒളിച്ചോടുകയാണ് ചെയ്തതെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. മേനക ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഐജി ഓഫീസിന് ഏതാനും മീറ്റര്‍ അകലെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദിനില്‍ ദിനേശ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.കെ.മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, യുവമോര്‍ച്ച നേതാക്കളായ വി.കെ.വസന്ത് കുമാര്‍, അരുണ്‍ കല്ലാത്ത്, പി.എച്ച്.ശൈലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എം.അഭിലാഷ്, എബിന്‍രാജ്, അനൂപ് ശിവന്, സലീഷ് ചെമ്മണ്ടൂര്‍, പി.എസ്.സ്വദേശ്, പി.എസ്.രാഹുല്‍, കിരണ്‍ സോമന്, ഷിനോഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: