കോട്ടയം: സംഭരിച്ച നെല്ലിന്റെ വില നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തത് നെല്‍ക്കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പുഞ്ചക്കൊയ്ത്തിന് ശേഷം സപ്ലൈകോ ശേഖരിച്ച നെല്ലിന്റെ വില മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാനത്താകമാനം 40 കോടി 46,746 കിലോ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്.
കിലോയ്ക്ക് 21 രൂപ 50 പൈസ നിരക്കില്‍ സംഭരിയ്ക്കുമ്പോള് 14 രൂപ 10 പൈസ കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. ബോണസ് നിരക്കായ 7 രൂപ 40 പൈസയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. കേന്ദ്രവിഹിതം കൃത്യമായി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതമാണ് നല്‍കാനുള്ളത്. ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 860 കോടി 10,05,039 രൂപയില്‍ കേന്ദ്രവിഹിതമായ 664 കോടി 29,95,053 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 1,16,314 കര്‍ഷകര്‍ക്കായി ബാക്കി 195 കോടി 80,09,985 രൂപയാണ്
സംസ്ഥാനം കൊടുത്തുതീര്‍ക്കാനുള്ളത്. കിലോയ്്ക്ക് ഏഴുരൂപ 40 പൈസ വീതമുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം ഇതുവരെ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കടം വാങ്ങിയും കാര്‍ഷിക വായ്പയെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് നെല്ലുവില സമയത്ത് ലഭിക്കാത്തതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്.
ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കാണ് കൂടുതല്‍ തുക വിതരണം നടത്താനുള്ളത്. 29,363 കര്‍ഷകര്‍ക്കായി 72 കോടി 80,60,100 രൂപ. തൊട്ടുപിന്നില്‍ തൃശൂര്‍; 27,721 കര്‍ഷകര്‍ക്കായി 50 കോടിയോളം. പാലക്കാട് ജില്ലയില്‍ 38,931 കര്‍ഷകര്‍ക്കായി 30 കോടിയോളം കൊടുക്കാനുണ്ട്. കോട്ടയത്ത് 21 കോടി.
മലപ്പുറത്ത് 12 കോടിയും, എറണാകുളത്ത് ഒന്നേമുക്കാല്‍ കോടിയും കൊടുക്കാനുണ്ട്. കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരുകോടിയില്‍ താഴെ കുടിശികയുണ്ട്. ഉത്പാദനചെലവ് ഏറിയതിനാല്‍ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തില്‍ ഉള്ള വില പോലും നല്‍കാതെ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: