ആലുവ: ആലുവ മണപ്പുറം ഹരിതവനം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) ഏറ്റെടുത്ത് തുറന്നു. കാലാവധി അവസാനിച്ചിട്ടും ഒഴിയാതിരുന്ന കരാറുകാരനെതിരെ ഡിടിപിസി നിയമനടപടി സ്വീകരിക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് താക്കോല്‍ കൈമാറിയത്. ഇന്നലെ മുതല്‍ ഹരിതവനത്തില്‍ ഡിടിപിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്കി.
ടിക്കറ്റ് നല്‍കുന്നതിനും സുരക്ഷക്കായും താത്കാലിക ജീവനക്കാരെയും നിയോഗിച്ചു. മാര്‍ച്ച് 31ന് വെളിയത്തുനാട് സ്വദേശിയായ കരാറുകാരന്റെ എഗ്രിമെന്റ് കാലാവധി അവസാനിച്ചതാണ്. എന്നിട്ടും ഒഴിയാതിരുന്ന കരാറുകാരന് ഡി.ടി.പി.സിപലവട്ടം നോട്ടീസ് അയച്ചിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കരാറുകാരന് താക്കോല്‍ കൈമാറിയത്. കരാറുകാരന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കരാര്‍ ദീര്‍ഘിപ്പിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ ഭരണമാറ്റമുണ്ടായതാണ് ഇതിന് തടസമായത്.
പാര്‍ക്കില്‍ രഹസ്യ കാമറകള്‍ സ്ഥാപിച്ച് സഞ്ചാരികളുടെ സ്വകാര്യത പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും ആഭരണവും തട്ടിയെന്ന പരാതിയും ഹരിതവനം നടത്തിപ്പുകാര്‍ക്കെതിരെ ഉണ്ടായിരുന്നു. മാത്രമല്ല, ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന കേന്ദ്രമായും ഹരിതവനം മാറിയിരുന്നു. ഹരിതവനത്തിലെ നടപ്പാതകളും കുട്ടികളുടെ കളിക്കോപ്പുകളുമെല്ലം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: