തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തറപറ്റിയ യുഡിഎഫിന് നിയമസഭയ്ക്കുള്ളിലും തകര്‍ച്ച. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് ഒരു വോട്ട് ഭരണകക്ഷിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കു കിട്ടി. ആരുടെ വോട്ടെന്ന് തിരിച്ചറിയാനാവാത്തതിനെ തുടര്‍ന്ന് മുന്നണിയിലും പാര്‍ട്ടികളിലും സംശയവും ആക്ഷേപവും ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. യുഡിഎഫ് പൊളിയുന്നതിന്റെ തുടക്കമായി സംഭവം വ്യാഖ്യാനിയ്ക്കപ്പെടുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ പറ്റിയ ആദ്യവീഴ്ച മറയ്ക്കാന്‍ സംഭവത്തെ രമേശ് ചെന്നിത്തല നിസ്സാരമായി കാണാന്‍ ശ്രമിച്ചെങ്കിലും കെപിസിസി അദ്ധ്യക്ഷന്‍ വി. എം. സുധീരന് അന്വേഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. ബിജെപി എംഎല്‍എയുടെ വോട്ടുവേണ്ടെന്ന പ്രഖ്യാപനത്തിനു പുറമേ ചെന്നിത്തലയുടെ ഈ പരാജയവും കോണ്‍ഗ്രസിലെ എതിര് ഗ്രൂപ്പിന് ആയുധമായിട്ടുണ്ട്.
ബാലറ്റ് പേപ്പറില്‍ വി.പി. സജീന്ദ്രന്റെ പേര് ആദ്യവും ശ്രീരാമകൃഷ്ണന്റെ പേര് രണ്ടാമതുമായിരുന്നു. വോട്ടു ചെയ്യേണ്ട രീതി പ്രൊടേം സ്പീക്കര്‍ സാമാജികര്‍ക്ക് രണ്ടുതവണ വിവരിച്ചു. ഗുണനചിഹ്നമാണ് സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ ബാലറ്റില്‍ രേഖപ്പെടുത്തേണ്ടതെന്നും നിര്‍ദ്ദേശം നല്കി. തുടര്‍ന്നായിരുന്നു വോട്ടിങ്. പിന്നെയും സംഭവിച്ച ഈ ക്രോസ് വോട്ടിങ് വെറും പിഴവല്ലെന്നാണ് കരുതപ്പെടുന്നത്. ആരുടെ വോട്ടെന്ന് കണ്ടുപിടിയ്ക്കാനാവില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ അറിഞ്ഞുകൊണ്ട് ചെയ്തതുതന്നെയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ എല്‍ഡിഎഫിനു വോട്ടുചെയ്തുവെന്ന് പിന്നീട് വ്യക്തമാക്കി. പി.സി. ജോര്‍ജ് ബൂത്തില്‍ കയറാതെ തന്നെ ബാലറ്റ് മടക്കി പെട്ടിയിലിട്ട് അസാധുവാക്കുകയായിരുന്നു.യുഡിഎഫിന്റെ വോട്ടു ചോര്‍ച്ച ഗൗരവമായി കാണുമെന്ന് പിന്നീട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. വോട്ട് ചോര്‍ച്ച ചെറിയ കാര്യമായി കാണുന്നില്ലെന്നും സുധീരന് പറഞ്ഞു. വോട്ട് ചോര്‍ന്നത് അറിയാതെ പറ്റിയ കൈപ്പിഴയായിരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പ്രതികരണം. ഇതേക്കുറിച്ച് പരിശോധിക്കുമെന്നും എല്‍എല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോര്‍ച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരിശോധിക്കുമെന്ന് വി.പി. സജീന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസിന് വോട്ടു വേണ്ടെന്നു പറഞ്ഞതും രണ്ടുപേരില്‍ ഭേദപ്പെട്ട സ്ഥാനാര്‍ത്ഥി ശ്രീരാമകൃഷ്ണനായതുകൊണ്ടുമാണ് അദ്ദേഹത്തിന് വോട്ട് നല്‍കിയതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ശ്രീരാമകൃഷ്ണന് വോട്ടുനല്കിയതിനെതിരെ ആക്ഷേപമുന്നയിക്കുന്ന കോണ്‍ഗ്രസുകാര്‍ തങ്ങളുടെ ഒപ്പമുള്ള ആരാണ് രഹസ്യമായി മറുകണ്ടം ചാടിയതെന്ന് വ്യക്തമാക്കണമെന്നും ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: