തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം ബലക്ഷയംകൊണ്ട് സുരക്ഷാ ഭീഷണി നേരിടുന്നുണ്ടോ എന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നയം വ്യക്തമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. ഡാമിന്റെ ബലക്കുറവ് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കേരളം നാളിതുവരെ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമാണ്. കേരള നിയമസഭയും സര്‍വ്വകക്ഷിയോഗങ്ങളും അംഗീകരിച്ച ഡാമിന്റെ ബലക്ഷയവും സുരക്ഷാഭീഷണിയും സംബന്ധിച്ച് വാദങ്ങള്‍ക്ക് എതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
കേരളത്തിലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് മുഖ്യമന്ത്രി നല്കിയ വിശദീകരണം ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുന്നതല്ല. സമരസമിതിക്കാരുടെ നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നു എന്ന അവ്യക്തമായ പ്രസ്താവന പ്രശ്നപരിഹാരത്തിന് ഉതകുന്നതല്ല. പുതിയ ഡാം വേണമോ വേണ്ടയോ എന്നതല്ല മുഖ്യമന്ത്രി ഉയര്‍ത്തിയ ചോദ്യം. ഡാമിന്റെ ബലക്ഷയത്തെയും സുരക്ഷയെയും സംബന്ധിച്ചാണ് വിവാദം ഉയര്‍ത്തിയത്.
ഉത്തരം വേണ്ടതും അതിനാണ്. മുല്ലപ്പെരിയാര്‍ ജലവിഭവ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന വിഷയമാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ മൗനം ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. സുപ്രീംകോടതിയുടെ വിധി പുതിയതായി ഉണ്ടായതല്ല. 2006ല്‍ പറഞ്ഞ വിധിക്കു സമാനമായ ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നു വീണ്ടും ഉണ്ടായത്. 2006ലെ വിധിക്ക്ശേഷമാണ് കേരളനിയമസഭ ഡാം സുരക്ഷാ നിയമവും പ്രമേയവും പാസാക്കിയതും സര്‍വകക്ഷി യോഗങ്ങള്‍ തീരുമാനമെടുത്തതും.
ഡാമിനെ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കേരളത്തിലെ ജനങ്ങളില്‍ ഉണ്ടാക്കിയ സംശയവും ആശങ്കയും ദുരീകരിക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ ഭീഷണി നേരിടുന്ന ഡാമാണെന്നുള്ള കേരളത്തിന്റെ ഉറച്ച നിലപാടിനോടു സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും വ്യക്തമാക്കണമെന്നും പ്രേമചന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: