തിരുവനന്തപുരം: നിര്‍മാണ, കരാര്‍, സ്വകാര്യ, പൊതുമേഖല തുടങ്ങി അസംഘടിത മേഖലയടക്കം എല്ലാ മേഖലകളിലെയും മുഴുവന്‍ തൊഴിലാളികളെയും പ്രോവിഡന്റ് ഫണ്ട് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഡോ വി.പി. ജോയി. ഇതിനായി തൊഴില്‍ദാതാക്കള്‍ക്ക് തൊഴിലാളികളുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക പോര്‍ട്ടല്‍ തുറന്നിട്ടുണ്ടെന്നും അതുവഴി അവരെ പിഎഫ് പദ്ധതിയില്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിഎഫ് നിക്ഷേപത്തിലും പലിശയിലും നികുതി ചുമത്താനുള്ള കേന്ദ്ര ബജറ്റ് നിര്‍ദ്ദേശം പിന്‍വലിച്ചിട്ടുണ്ട്. ഒരു തൊഴിലാളിക്ക് ഒരു ഇപിഎഫ് അക്കൗണ്ട് എന്ന സംവിധാനം വിജയമാണ്. ഇതിനായി യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആണ് ഓരോ തൊഴിലാളിക്കും നല്‍കിയിരിക്കുന്നത്. 2015-16 കാലയളവില്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്മേലുള്ള പലിശ നിരക്ക് 8.75 ല്‍ നിന്ന് 8.8 ശതമാനമായി ഉയര്‍ത്തി.
58 വയസ്സിന് ശേഷവും പെന്ഷന് പദ്ധതിയില്‍ തുടരുന്നവര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങളില്‍ നാലുശതമാനം വര്‍ധന നല്‍കും. ഏറ്റവും കുറഞ്ഞ പെന്ഷന് തുക ആയിരം രൂപയാക്കി ഉയര്‍ത്തി. വിരമിക്കാന്‍ അഞ്ചുവര്‍ഷം ശേഷിക്കുന്നവര്‍ക്ക് പിഎഫ് നിക്ഷേപത്തില്‍ നിന്ന് അമ്പതിനായിരം രൂപ വരെ പിന്‍വലിക്കാന്‍ നികുതി ഇളവ് നല്‍കിയിട്ടുണ്ട്. നേരത്തെ ഇത് മുപ്പതിനായിരം രൂപയായിരുന്നു.
രാജ്യത്തെ എല്ലാ പ്രോവിഡന്റ് ഫണ്ട് ഓഫീസുകളുടെയും പ്രവര്‍ത്തനം പരിശോധിച്ച് വിലയിരുത്താന്‍ ഇ-സമീക്ഷ എന്ന പുതിയൊരു പോര്‍ട്ടലും ആരംഭിക്കും. നേരത്തെ നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ 30 ദിവസം വേണ്ടിയിരുന്നെങ്കില്‍ ഇപ്പോഴത് വെറും ഏഴുദിവസമാണ്. ആകെ നാലുകോടി തൊഴിലാളികളും 55 ലക്ഷം പെന്‍ഷന്‍കാരും പിഎഫ് പെന്ഷന് പദ്ധതിയുടെ ഭാഗമാണ്.
എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന വന്‍കിട വികസന പദ്ധതിയില്‍ പിഎഫ് ഓര്ഗനൈസേഷന് നിക്ഷേപം നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഡീഷണല്‍ കമ്മീഷണര്‍ പി.യു. കുല്‍ക്കര്‍ണി, റീജിയണല്‍ കമ്മീഷണര്‍ ആരിഫ് ലോഹാനി, വര്‍ഗീസ് കെ. ദാനിയേല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: