തിരുവനന്തപുരം : എറണാകുളത്ത് എം.ജി.റോഡില്‍ രവിപുരത്ത് അനധികൃതമായി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കമ്പനി റോഡ് മുറിക്കുന്നത് തടയാന്‍ പൊതുമരാമത്ത് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
റോഡ്സ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്പനിക്ക് റോഡ് മുറിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞമാസം 7 ന് അവസാനിച്ചു. എന്നാല്‍ റിലയന്‍സ് കമ്പനി കാലാവധി അവസാനിച്ചിട്ടും പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാതെ രാത്രി റോഡ് മുറിക്കുകയായിരുന്നു.
മഴക്കാല ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15 വരെ റോഡുകള്‍ മുറിക്കരുതെന്ന മന്ത്രിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് റിലയന്‍സ് രാത്രിയില്‍ അനധികൃതമായി റോഡ് മുറിച്ചത്. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കമ്പനി പണി നിര്‍ത്തിവച്ചു.
പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയറും അസി എക്സി. എന്‍ജിനീയറും, അസി. എന്‍ജിനീയറും സ്ഥലത്തെത്തുകയും പണി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും അനധികൃതമായി റോഡ് മുറിച്ചതിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കമ്പനിക്കെതിരെ തേവര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: