കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ നിരന്തരമായി അക്രമം അഴിച്ച് വിടുമ്പോഴും പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ വിമുഖത കാണിച്ച് പോലീസ്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തോടനുബന്ധിച്ച് സിപിഎമ്മുകാര്‍ നടത്തിയ അക്രമങ്ങളില്‍ നിരവധി ആര്‍എസ്എസ് പ്രവര് ത്തകര്‍ക്കാണ് സാരമായി പരിക്കേറ്റത്. അക്രമത്തില്‍ പരിക്കേറ്റവരില്‍ ചിലര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. പിണറായി വിജയന് ആഭ്യന്തര മന്ത്രിയായതോടെ പോലീസ് സ്റ്റേഷനുകളില്‍ സിപിഎം സെല്‍ ഭരണമാണ് നടക്കുന്നത്. സിപിഎം നേതാക്കന്മാര് നല്കുന്ന ലിസ്റ്റ് പ്രകാരം പ്രതികളെ നിശ്ചയിക്കുന്ന പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ പതിനഞ്ചോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ത്തത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കിണറുകള്‍ മലിനമാക്കുകയും ചെയ്തിരുന്നു. മിക്ക വീടുകളും ഇപ്പോഴും താമസ യോഗ്യമായിട്ടില്ല. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ അക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസ് സംഘം പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചത്. എന്നാല്‍ അക്രമം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. പിണറായിയിലും പരിസര പ്രദേശത്തുമുള്ള സിപിഎമ്മുകാരാണ് കേസിലെ പ്രതികളില്‍ ഏറിയ പങ്കും. പ്രതികളെ കുറിച്ച് അക്രമത്തിനിരയായവര്‍ തന്നെ പോലീസിന് കൃത്യമായ സൂചന നല്‍കിയിരുന്നു. പ്രതികള്‍ പോലീസിന്റെ മൂക്കിന് താഴെകൂടി വിലസുമ്പോഴും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വിമുഖത കാട്ടുകയാണ്. എന്നാല്‍ വിജയാഹ്ലാദത്തിനിടെ സിപിഎമ്മുകാരന് സ്വന്തം പാര്‍ട്ടിക്കാരുടെ വാഹനം കയറി മരണപ്പെട്ട കേസില്‍ പതിനെട്ടോളം ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ നാല് പേരെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു.
കൂത്തുപറമ്പിനടുത്ത കൈതേരിയിലും ആറങ്ങാട്ടേരിയിലും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം നടന്നിട്ടും പോലീസ് ഇതുവരെയും കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ആറങ്ങാട്ടേരിയിലെ എബിവിപി നേതാവ് ഹര്‍ഷിയുടെ വീട് സിപിഎം സംഘം കല്ലെറിഞ്ഞ് തകര്‍ത്തിട്ട് ആഴ്ചകളായി. അക്രമം നടന്നയുടന്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവെര തയ്യാറായിട്ടില്ല. ആറങ്ങാട്ടേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പ്രേമന്റെ വീട് പൂര്‍ണമായും അടിച്ച് തകര്‍ത്തിരുന്നു. പുതിയതായി നിര്‍മിച്ച വീടാണ് സിപിഎം ക്രിമിനല്‍ സംഘം അടിച്ച് തകര്‍ത്തത്. കൂത്തുപറമ്പ് ആയിത്തറ മമ്പറത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രാജ് കമല്‍ എന്ന സിപിഎം ക്രിമിനലിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നിട്ടും ഇത്തരത്തിലൊരു സ്ഫോ ടനം നടന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവ ദിവസം രാത്രി തന്നെ പോലീസ് സ്ഫോടനം നടന്ന സ്ഥലത്തെത്തിയിരുന്നെങ്കിലും സിപിഎം നേതാവിന്റെ ഒത്താശയോടെ കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു. തലശ്ശേരിയില്‍ ബിഎംഎസ് മേഖലാ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതികളെ പിടികൂടാന്‍ പോലീസ് അലംഭാവം കാട്ടുകയാണ്. സിപിഎം നേതൃത്വം തീരുമാനിക്കുന്നതനുസരിച്ച് കേസും തുടരന്വേഷണവും മതിയെന്ന നിലപാട് വന്നതോടെ പോലീസ് സേനയും ഏറെക്കുറെ നിഷ്ക്രിയമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: