കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന വിഷയം സിംഗിള്‍ ബെഞ്ച് വിധിപറയാന്‍ മാറ്റി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവിനെതിരെ കളമശേരിയിലെ നിപ്പോണ്‍ മോട്ടോര്‍ കോര്പ്പറേഷന് പ്രൈവറ്റ് ലിമിറ്റഡ്, വെഹിക്കിള്‍ മാനുഫാക്ച്വേഴ്സ് അസോസിയേഷന് തുടങ്ങിയവര്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ട്രൈബ്യൂണലിന്റെ ഉത്തരവിനെ സുപ്രീംകോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാനാവൂ എന്ന വാദം വ്യക്തമാക്കി കഴിഞ്ഞ ദിവസം ലീഗല്‍ എന്‍വയോണ്‍മെന്റല്‍ അവേര്‍നസ് ഫോറം (ലീഫ്) സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഹൈക്കോടതിക്ക് ഈ വിഷയം പരിഗണിക്കാനധികാരമുണ്ടോ എന്ന വിഷയത്തില്‍ വാദം കേട്ടത്.
ഇതിനിടെ കെഎസ്ആര്‍ടിസിയും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്കി. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളുടെ പരിധിയില്‍ സര്‍വീസ് നടത്തരുതെന്ന ഉത്തരവിനെയാണ് കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: