ന്യൂദല്‍ഹി: അഞ്ചു രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. അഫ്ഗാനിസ്ഥാന്, ഖത്തര്‍, സ്വിറ്റ്സര്‍ലന്റ്, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 10ന് പ്രധാനമന്ത്രി തിരികെയെത്തും.
ഈ രാജ്യങ്ങളുമായി ഭാരതത്തിന്റെ ഊര്‍ജ്ജ-സുരക്ഷാ- കയറ്റുമതി രംഗങ്ങളിലെ സഹകരണം ഊട്ടിയുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് അഫ്ഗാനിസ്ഥാനിലെത്തുന്ന പ്രധാനമന്ത്രി ഭാരത ധനസഹായത്തോടെ നിര്‍മ്മിച്ച സല്‍മ ഡാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നാളെ ഖത്തറിലെത്തുന്ന മോദി ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സാമ്പത്തിക കരാറുകള്‍ ഒപ്പുവെയ്ക്കും.
ജൂണ്‍ ആറിന് സ്വിറ്റ്സര്‍ലന്റ് പ്രസിഡന്റ് ജൊഹാന്‍ സ്നൈഡറുമായും മറ്റു നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണപ്രകാരം എത്തുന്ന മോദി ജൂണ്‍ ഏഴിന് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നുണ്ട്. ജൂണ്‍ 10ന് ഭാരതത്തിലേക്കുള്ള മടക്കയാത്രയില്‍ മെക്സിക്കോയിലെത്തുന്ന മോദി മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിറ്റോയുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: