ന്യൂഡല്‍ഹി: സൗത്ത് ദൽഹിയിലെ അപ്പോളോ ആശുപത്രിയിൽ കിഡ്നി റാക്കറ്റുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ സീനിയർ ഡോക്ടറുടെ പേഴ്സണൽ സ്റ്റാഫുകളായ അദിത്യ സിങ്, ശൈലേഷ് സക്സേന, കിഡ്നി റാക്കറ്റിൽപ്പെട്ട അസീം സിക്ദാർ, സത്യ പ്രകാശ്, ദേവാശിഷ് മൗലി എന്നിവരാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ നടന്ന ഒരു ചെറിയ വാക്കേറ്റം പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. വാക്കേറ്റം നടത്തിയവരെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.
അദിത്യ, ശൈലേഷ് എന്നിവർക്കു വേണ്ടി നാല് ലക്ഷം രൂപ വരെ വിലക്ക് അസീം, സത്യ, ദേവാശിഷ് എന്നിവരാണ് കിഡ്നി ദാതാക്കളുമായി കച്ചവടം ഉറപ്പിക്കുന്നത്. ഇത് 25 മുതൽ 30 ലക്ഷം രൂപ വരെ വിലക്ക് കിഡ്നി ആവശ്യക്കാർക്ക് ആശുപത്രി അധികൃതർ കൈമാറുന്ന സ്ഥിതിയാണ് ആശുപത്രിയിൽ നടന്നിരുന്നത്.
ഇതിൽ ഇടനിലക്കാരായി നിൽക്കുന്നവർക്ക് രണ്ട് ലക്ഷത്തോളം രൂപ കമീഷൻ ലഭിക്കും. സമാനരീതിയിൽ കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ച് നിയമവിരുദ്ധ കിഡ്നി ദാനങ്ങൾ നടന്നതായും പൊലീസ് വ്യക്തമാക്കുന്നു.
കിഡ്നി റാക്കറ്റിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആശുപത്രി ജീവനക്കാരടക്കമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അവയവദാനത്തിന്റെ നിയമങ്ങള്‍ പ്രതികൾ കൃത്യമായി പാലിച്ചില്ലെന്ന് പോലീസ് പറയുന്നു. പ്രതികൾക്കെതിരെ സരിത വിഹാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: