കോഴിക്കോട്: പുതിയ അധ്യയനവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കണ്സഷന് കാര്‍ഡുകള്‍ ലഭിക്കുന്നതുവരെ മുന്‍വര്‍ഷത്തെ കാര്‍ഡ് ഉപയോഗിക്കുന്നതിന് ജില്ലാതല സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി അനുമതി നല്കി.
വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റില്‍ നടന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും ചിലയിടത്ത് ഇപ്പോഴും തുടരുന്നതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, സീറ്റുണ്ടെങ്കിലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുളള ബന്ധം സുഗമമാക്കുന്നതിനായി ജീവനക്കാര്‍ക്ക് ബോധവത്ക്കരണക്ലാസുകള്‍ സംഘടിപ്പിക്കും.
വിദ്യാര്‍ത്ഥികള്‍ക്കുളള കണ്സെഷന്കാര്ഡ് മുന്‍വര്‍ഷങ്ങളിലെപ്പോലെതന്നെ വിതരണം ചെയ്യും. സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം പോലീസുകാരേയും ഹോംഗാര്‍ഡുകളേയും ഡ്യൂട്ടിക്ക് നിയോഗിക്കും.
യോഗത്തില്‍ എഡിഎം ടി. ജനില്‍കുമാര്‍, കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.പ്രേമാനന്ദന്, വടകര ആര്‍ടിഒ ടി.സി. ബിനീഷ്, സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ. ബാബു, ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്ത്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധികള്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: