കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡു വരുന്നു. കുറ്റകൃത്യങ്ങളിലും മയക്കുമരുന്നു വിതരണത്തിലും ഉള്‍പ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുമായി പോലീസ് രംഗത്തെത്തിയത്.വ നടക്കാവ് പോലീസാണ് മാതൃകാ പദ്ധതിയുമായി രംഗത്തെത്തിയത്. നടക്കാവ് എസ്ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരമൊരു കഠിന പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. 500 ഓളം അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷന് പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ സ്റ്റേഷനിലത്തെിച്ച് അവരുടെ പത്ത് വിരലുകളുടെയും അടയാളം ബയോമെട്രിക് സ്കാനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നു. യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം എന്നാണ് രീതിയുടെ പേര്. തുടര്‍ന്ന് തൊഴിലാളികളുടെ പേരും ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള കാര്‍ഡ് തയാറാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹായത്തോടെ ലഭ്യമാക്കിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു രേഖകളെല്ലാം ഡിജിറ്റലാക്കി സൂക്ഷിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫഌറ്റുകള്‍, സ്ഥാപനങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം ജനമൈത്രി പോലീസ് പരിശോധന നടത്തി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഓരോ തൊഴിലാളിയുടെയും രേഖപ്പെടുത്തപ്പെട്ട പേരും വിലാസവും ശരിയായതു തന്നെയാണോ എന്ന് അതതു സംസ്ഥാനത്തെ അധികൃതരുമായി ബന്ധപ്പെട്ടു പരിശോധിച്ച് ഉറപ്പുവരുത്തും. സംസ്ഥാനത്ത് കൊല്ലത്ത് മാത്രമാണ് ഇത്തരമൊരു പദ്ധതി നേരത്തേ തുടങ്ങിയത്. 10 ന് ഇംഗ്ലീഷ് പള്ളി പാരിഷ് ഹാളില്‍ പദ്ധതിയുടെ ഉദ്ഘാടനം എഡിജിപി നിതിന്‍ അഗര്‍വാള്‍ നിര്‍വഹിക്കും.
വടക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍നിന്നും ജില്ലയിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. നിര്‍മ്മാണമേഖലയില്‍ കൂലി വര്‍ദ്ധിച്ചതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് കൂടാന്‍ കാരണം. മയക്കുമരുന്ന് വില്പന വര്‍ദ്ധിച്ചതിന് പിന്നിലും ഇവരുടെ വരവ് കാരണമായിട്ടുണ്ടെന്നാണു പോലീസ് നല്കുന്ന വിവരം. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണവും അടുത്തിടെ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജില്ലയില്‍ കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ ് അന്യസംസ്ഥാനക്കാര്‍ പ്രതികളായിട്ടുണ്ട്. എന്നാല്‍, ഇവരുട പേരോ വിലാസമോ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖകളോ എവിടേയും സൂക്ഷിച്ചിട്ടില്ല. ഇത് കേസന്വേഷണത്തിന് പോലീസിന് കടുത്ത വെല്ലുവിളിയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേനുകളില്‍ രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാനക്കാരുടെ എണ്ണം 30,000 താഴെയാണ്. കുറഞ്ഞത് രണ്ടു ലക്ഷം ഇതര സംസ്ഥാനക്കാര്‍ ജില്ലയിലുണ്ടാകുമെന്നാണു പോലീസ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ആധാര്‍ കാര്‍ഡ് മാതൃകയില്‍ അന്യസംസ്ഥാനക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: