പത്തനാപുരം: വരള്‍ച്ചക്ക് പിന്നാലെ കിഴക്കന്‍ മലയോരത്ത് വേനല്‍മഴ ലഭിച്ചിട്ടും ഉയര്‍ന്ന പ്രദേശങ്ങിലെ ഭൂരിഭാഗം ജലക്ഷാമം രൂക്ഷമാകുന്നു. കിണറുകളിലെങ്ങും വെള്ളമെത്തിയില്ല. കുത്തിയൊഴുകിപ്പോകുന്ന മഴവെള്ളം അതാത് സ്ഥലങ്ങളില്‍ ഭൂമിക്കടിയിലേക്ക് സംഭരിക്കാന്‍ തരത്തിലുള്ള സംവിധാനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കാത്തതാണ് പ്രധാന കാരണം.
വീടുകളില്‍ കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന മഴക്കുഴി നിര്‍മാണം അടക്കമുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പോലും നടപ്പാക്കിയിട്ടില്ല. വിളക്കുടി, തലവൂര്‍, മേലില അടക്കമുള്ള കാര്ഷികഗ്രാമങ്ങളെന്ന് അറിയപ്പെടുന്ന പഞ്ചായത്തുകളില്‍പ്പോലും ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഇപ്പോഴും രൂക്ഷമാണ്.
നീര്‍ത്തട പദ്ധതികള്‍ക്കും കിണര്‍റീചാര്‍ജിങ് അടക്കമുള്ള പദ്ധതികള്‍ക്കും വന്‍തുക ചെലവഴിച്ചുവെന്ന് പഞ്ചായത്തുകള്‍ അവകാശപ്പെടുമ്പോഴാണ് ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുന്ന കാര്യത്തില്‍ ഫലമുണ്ടാകാതെ പോകുന്നത്. ഭൂരിഭാഗം വയലുകളും നികത്തപ്പെട്ടതും മണ്ണ് നിറഞ്ഞ കുളങ്ങള്‍ നവീകരിക്കാതെ ഉപേക്ഷിച്ചതും ഗ്രാമങ്ങളിലെ ജലലഭ്യത മുമ്പത്തേതിലും കുറച്ചിട്ടുണ്ട്. ചെറുതോടുകളും കനാലുകളും നിരവധി ചെറുകിട കുടിവെള്ളപദ്ധതികളും ഉണ്ടെങ്കിലും ഈ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് നെട്ടോട്ടമാണ്. ഭൂഗര്ഭജലസംരക്ഷണത്തിനുതകുന്ന ബോധവല്ക്കരണങ്ങളിലോ മഴക്കുഴി നിര്‍മ്മാണം അടക്കമുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലോ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായ ശ്രദ്ധ വെക്കാറുമില്ല.
വേനലെത്തുമ്പോള്‍ മാത്രം ഇതിനെ നേരിടാന്‍ യോഗം ചേരാറുണ്ടെങ്കിലും മഴക്കാലത്ത് മുന്നൊരുക്കങ്ങളൊന്നുമുണ്ടാകാറില്ല. മുമ്പ് കിണര്‍ റീച്ചാര്‍ജിങ് എന്ന പേരില്‍ കിണറുകളില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോതുയര്‍ത്തുന്ന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കിയെങ്കിലും ഇതൊക്കെ ചിലവാര്‍ഡുകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. പേരിനെങ്കലും പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനായെന്നാണ് സ്ഥലവാസികളുടെ അനുഭവസാക്ഷ്യം. ഗ്രാമീണമേഖലയില്‍ പലരും മഴക്കുഴികളെക്കുറിച്ചും, മഴവെള്ള സംഭരണത്തെത്തുറിച്ചും ഇപ്പോഴും ബോധവാന്മാരല്ല.
മഴക്കുഴികള്‍ നിര്‍മ്മിച്ച് ജലം സംഭരിച്ചാല്‍ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്താമെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. പരിസ്ഥിതിദിനം ആചരിക്കുന്ന ദിവസങ്ങളിലോ, ഏറിയാല്‍ ഒരുമാസമോ മാത്രമാണ് വാര്‍ഡുതലങ്ങളില്‍ ഇത്തരം ജലസംഭരണ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. തുടര്‍നടപടികളില്ലാത്തതിനാല്‍ ഇതും ഫലമില്ലാതെ പോകാറാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: