കാബൂൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗാനിയും ചേർന്ന് അഫ്ഗാനിസ്ഥാനിലെ ഹെരാത് പ്രവിശ്യയിൽ ഭാരതം നിർമ്മിച്ച അണക്കെട്ട് ഉദ്ഘാടനം ചെയ്തു. ഡാമിന്റെ ഉദ്ഘാടനത്തിനു ശേഷം അഫ്ഗാനിസ്ഥാനിലെ പരമോന്നത ബഹുമതിയായ ‘അമീർ അമാനുള്ള ഖാൻ’ അവാർഡ് മോദിക്ക് സമ്മാനിച്ചു. ഭാരതത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദം വിളിച്ചോതുന്ന ചടങ്ങിലാണ് ഇരുവരും ‘സൽമ’ അണക്കെട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ജലക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാനു വേണ്ടി ഭാരതം 1700 കോടി രൂപയോളം മുടക്കി നിർമ്മിച്ചതാണ് ഹെരാതിലെ സൽമ അണക്കെട്ട്. 1500ഓളം അഫ്ഗാൻ-ഭാരത എഞ്ചിനീയർമാർ ചേർന്നാണ് അണക്കെട്ടിന്റെ പണി പൂർത്തിയാക്കിയത്. ഇറാന് അതിർത്തി നഗരമായ ചിസ്ത് ഇ ഷെരീഫ് നഗരത്തിനു സമീപമുള്ള നദിയോട് ചേർന്നാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 75,000 ഹെക്ടർ പ്രദേശത്ത് ജലസേചനം നൽകുവാനും 42 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനും ഈ അണക്കെട്ടിന് സാധിക്കും.
ഭാരതത്തിന്റെ ജല സേചന വകുപ്പിന്റെ കീഴിലാണ് അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ വസതിയാണ് അഫ്ഗാനിസ്ഥാനെന്ന് പ്രസിഡന്റ് അഷറഫ് ഗാനി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. ഭാരതത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദം ഈ സുദിനത്തിൽ ഒന്നായി, സമാധാനത്തിന്റെയും സഹകരണത്തിന്റെയും മുഖമണ് ഈ ഡാമിനുള്ളത്, രാജ്യത്തെ റോഡുകളിലൂടെയും 250 ചെറുകിട പദ്ധതികളിലൂടെയുമാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഭാരതത്തെ കാണുന്നത്-ഗാനി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ ഡാമെന്ന സ്വപ്നം സാക്ഷാത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: