ഭഗവാന് ശ്രീകൃഷ്ണനെപ്പോലെ അതിസാധാരണവും അസാധാരണവുമായ കര്‍മപഥമാണ് ബാലഗോകുലത്തിനുള്ളത്. കാലിമേച്ചും കാടുകാട്ടിയും പുല്ലാങ്കുഴലൂതിയും പീലിക്കിരീടം ചൂടിയും സ്വയമലങ്കരിച്ചു രസിക്കുന്ന ലീലാലോലനായ ബാലന്. എന്നാല്‍ ഉള്ളംകൈയില്‍ ഒരു കുന്നുയര്ത്താനുള്ള കരുത്ത്. ഏതു പ്രതിസന്ധിയുടെ പത്തിപ്പുറത്തും നൃത്തമാടാനുള്ള വൈഭവം.
ഉണ്ണിവായില്‍ ഉലകം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വലുപ്പം. ഒരേസമയം ലളിതവും ഗംഭീരവുമെന്നു വിശേഷിപ്പിക്കാവുന്ന നിത്യ വിസ്മയമാണത്. കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ നാല്‍പ്പതുവര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാലഗോകുലമെന്ന കുട്ടികളുടെ സംഘടന അനന്യസാധാരണമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്നു ലോകത്തിന്റെ അത്ഭുതമായി മാറിയിരിക്കുന്നു.
1995 ല്‍ കാലടിയില്‍ സംഘടിപ്പിച്ച ഗോകുലോത്സവം, 2000 ല്‍ കൊച്ചിയില്‍ അരങ്ങേറിയ ബാലമഹാസമ്മേളനം, 2005 ലെ ഗോകുല കലായാത്ര, 2010 ല്‍ തൃശ്ശിവപേരൂരില്‍ നടന്ന കൃഷ്ണായനം, 2013 ലെ ‘വിശ്വം വിവേകാനന്ദം’ എന്നീ ഐതിഹാസിക വിസ്മയ പരമ്പരയുടെ തുടര്‍ച്ചയാണ് 2016 മെയ് 28, 29 തീയതികളില്‍ അങ്കമാലിയില്‍ വച്ചു നടന്ന ബാലഭാരതം.
‘അയ്യായിരം കുട്ടികളുടെ രണ്ടുദിവസത്തെ ശിബിരം’ എന്ന ഒറ്റവരിയില്‍ സംഗ്രഹിക്കാവുന്നതല്ല ബാലഭാരതം. അതിന്റെ ഘടന വ്യത്യസ്തമാണ്. ഉള്ളടക്കം വേറിട്ടതാണ്. അതു മുന്നോട്ടുവെച്ച ആശയങ്ങള്‍ ഭാവിഭാരതം ചര്‍ച്ച ചെയ്യേണ്ടതാണ്.
ബാലഗോകുലത്തിന്റെ നാല്‍പ്പതാം വര്‍ഷത്തില്‍ സംഘടനയുടെ വളര്‍ച്ചയും ഉള്‍ക്കരുത്തും പ്രദര്‍ശിപ്പിക്കുന്ന ഒരു പരിപാടി എന്നതിനപ്പുറം, വരുന്ന പത്തുവര്‍ഷത്തേക്കുള്ള പ്രവര്ത്തകനിരയുടെ പരിശീലനക്കളരിയായാണ് ബാലഭാരതം വിഭാവനം ചെയ്യപ്പെട്ടത്. രണ്ടായിരത്തി അഞ്ഞൂറോളം ഗോകുലങ്ങളിലെ അധ്യക്ഷന്മാരും കാര്യദര്ശിമാരുമായ ബാലികാബാലന്മാരാണ് ഇതില്‍ പങ്കെടുത്തത്.
ഒരു യൂണിറ്റില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും എന്ന കണക്കില്‍ 5000 കുട്ടികളെ രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ താലൂക്ക് തലത്തിലും ഏപ്രില്‍ ആദ്യം ജില്ലാതലത്തിലും ഇവര്‍ക്കു പരിശീലനം ലഭിച്ചു. ശിബിരാര്ത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് സംഗീതം, നൃത്തം, ചിത്രകല, അഭിനയം, കാവ്യാലാപനം, നാടന്‍ പാട്ട്, പ്രഭാഷണകല, ശാസ്ത്ര കൗതുകം എന്നീ എട്ടു ശ്രേണികളിലായാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാവര്ക്കും ഫോട്ടോ പതിച്ച പ്രവേശിക മുന്‍കൂട്ടി നല്കി.
ശ്രേണീ ശിക്ഷകരായ 68 മുതിര്‍ന്ന കുട്ടികള്‍ ബാലഭാരതത്തിന്റെ മുഖ്യപരിശീലകരായി നിശ്ചയിക്കപ്പെട്ടു. പത്തുകുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ 500 താലൂക്ക് പ്രവര്‍ത്തകര്‍ ഗട പ്രമുഖരായി പ്രവര്‍ത്തിച്ചു. സംഘടനയുടെ സര്‍വതലങ്ങളും ഒരുമിച്ചു മുന്നോട്ടു ചലിച്ചതിന്റെ ഫലമാണ് ബാലഭാരതത്തിന്റെ വിജയം.
ഒരുക്കം
ഭഗവദ്ഗീതയിലെ ആറാം അധ്യായം അടിസ്ഥാനമാക്കി യോഗയും ഗീതയും സമന്വയിപ്പിച്ച് ‘യോഗീ ഉത്സവം’ എന്ന അനുഷ്ഠാന പദ്ധതി തയ്യാറാക്കി. ”നല്ല ആരോഗ്യം നല്ല വിചാരം” എന്ന സന്ദേശം പകരുന്ന ‘യോഗീ ഉത്സവം’ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കുള്ള ബാലഗോകുലത്തിന്റെ സമ്മാനമാണ്. ബാലഭാരതത്തില്‍ യോഗീ ഉത്സവത്തിന്റെ വിപുലമായ പ്രദര്‍ശനം ഉണ്ടാവണം എന്നു നിശ്ചയിച്ചു. 5000 കുട്ടികള്‍ക്ക് വിവിധതലങ്ങളില്‍ ഇതിനുള്ള പരിശീലനം നല്കി.
പ്രകൃതി, സംസ്കൃതി, രാഷ്ട്രം എന്നീ മൂന്നു ബിന്ദുക്കളിലൂന്നി ബാലഭാരതത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തി. വികസനത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഇരയാക്കപ്പെടുന്ന പ്രകൃതിയും സംസ്കാരവും വീണ്ടെടുത്തുകൊണ്ട് രാഷ്ട്രനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കാഴ്ചപ്പാടു നല്കുന്ന വിഷയങ്ങളാണ് സ്വീകരിച്ചത്. ഈ ആശയങ്ങളുടെ പ്രചരണത്തിനായി മലയാളത്തിന്റെ പ്രിയ കവി എസ്.രമേശന് നായര്‍ ബാലഭാരത ഗീതം രചിച്ചു. എം.എല്‍.രമേശ് മനോഹരമായ ലോഗോ തയ്യാറാക്കി. ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനും കെ.പി. ഹരിദാസ് ജനറല്‍ കണ്‍വീനറുമായ 301 അംഗ സ്വാഗതസംഘം രൂപീകരിച്ച് സംഘാടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ബാലഭാരതത്തിനു മുന്നോടിയായി ‘ഏകഭാരതം- ശ്രേഷ്ഠഭാരതം’ എന്ന വിഷയത്തില്‍ കുട്ടികളുടെ ആശയസംവാദം ജില്ലാതലങ്ങളില്‍ നടന്നിരുന്നു. അയ്യായിരം കുട്ടികളില്‍നിന്നു പതിനായിരം ആശയങ്ങള്‍ ശേഖരിക്കാനുള്ള പരിശ്രമം ആരംഭിച്ചു. ‘പ്രധാനമന്ത്രിയോട് ചോദിക്കാം’ എന്ന പേരില്‍ സംഘടിപ്പിച്ച സംവാദത്തിലൂടെ ആയിരക്കണക്കിന് നൂതനാശയങ്ങള്‍ സംഗ്രഹിച്ച് പ്രധാനമന്ത്രിയുടെ കാര്യാലയത്തിനു കൈമാറി. ബാലഭാരതത്തിലേക്കു രജിസ്റ്റര്‍ ചെയ്ത ഗോകുലങ്ങള്‍ അവരുടെ ഗ്രാമത്തിന്റെ ചരിത്രം തയ്യാറാക്കുന്ന ”എന്റെ ഗോകുലം” പദ്ധതിയിലൂടെ കേരളത്തിലെ രണ്ടായിരത്തില്‍പ്പരം ഗ്രാമങ്ങളുടെ സാംസ്കാരിക ചരിത്രം ആലേഖനം ചെയ്യാന്‍ സാധിച്ചു.
ബാലഭാരതത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഉപഹാരമായി റേഡിയോ നല്കുവാനുള്ള തീരുമാനം വലിയൊരു കാഴ്ചപ്പാടിന്റെ ഭാഗമാണ്. വെളിച്ചം ദുഃഖമാകുന്ന, കാഴ്ചകള്‍ അസഹ്യമാകുന്ന ഇന്നത്തെ ചുറ്റുപാടില്‍ ദൃശ്യമാധ്യമങ്ങളുടെ പൂതനാതന്ത്രങ്ങളില്പ്പെട്ടു വഴിതെറ്റുന്ന ബാല്യങ്ങളുടെ വീണ്ടെടുപ്പിന് പുതിയൊരു ശ്രവണ സംസ്കാരം രൂപപ്പെടണം. ”ഭദ്രം കര്‍ണേഭി ശൃണുയാമദേവാഃ” എന്നാണ് നമ്മുടെ പ്രാര്‍ത്ഥന.
കേട്ടു വളരുന്ന ബാല്യം കൂടുതല്‍ ഭാവനാ സമ്പന്നമാകും എന്ന വിദ്യാഭ്യാസ ദര്‍ശനമാണ് ഭാരതീയ ശ്രുതിപാരമ്പര്യത്തിനു പിന്നിലുള്ളത്. ഇന്നത്തെ വിപണി മത്സരങ്ങളുടെ കപടലോകത്തിലും സംസ്കാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ‘ആകാശവാണി’ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ ബാലഗോകുലത്തിന്റെ ജ്യേഷ്ഠ സഹോദരിയാണ്. ”നല്ലതു കേട്ടു വളരാം” എന്ന സന്ദേശമുണര്‍ത്തിക്കൊണ്ട് 5000 കുട്ടികള്‍ക്കു റേഡിയോ നല്‍കുന്നതിലൂടെ നമ്മുടെ കാര്‍ഷിക ഗ്രാമീണ സംസ്കൃതിയുടെ പുനര്‍ജ്ജനിയാണ് ബാലഗോകുലം ഉദ്ദേശിക്കുന്നത്.
ബാലഭാരത വിശേഷങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ കേരള മാധ്യമചരിത്രത്തില്‍ ആദ്യമായി എല്ലാ ജില്ലകളിലും ”കുട്ടികളുടെ പത്രസമ്മേളനം” മെയ് 24 ന് നടന്നു. ആവേശകരമായ പ്രതികരണമാണ് മാധ്യമലോകം ഇതിനു നല്‍കിയത്. 27-ാം തീയതി വൈകുന്നേരത്തോടെ വിവിധ ജില്ലകളില്‍നിന്നുള്ള കുട്ടികള്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട വസതീഗൃഹങ്ങളിലെത്തിച്ചേര്ന്നു. സ്വാഗതസംഘാംഗങ്ങളുടെ നേതൃത്വത്തില്‍ അങ്കമാലി-കറുകുറ്റിയിലുള്ള അഡ്ലക്സ് അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ ‘ആദിശങ്കരപുരി’യായി അണിഞ്ഞൊരുങ്ങി. ശ്രീകൃഷ്ണ ജന്മരാത്രിയെ ഓര്‍മിപ്പിക്കുന്ന ‘ചെറ്റു ചെറ്റിടി മുഴക്കങ്ങളും മഴക്കാറും മുറ്റിനിന്ന’ വേളയില്‍ ലോകം മറ്റൊരവതാരം പ്രതീക്ഷിച്ച് ഉണര്‍ന്നിരുന്നു.
സാക്ഷാത്കാരം
മെയ് 28. പ്രഭാത സൂര്യന്റെ കിരണങ്ങളോടൊപ്പം വിവിധ വസതീഗൃഹങ്ങളില്നിന്നെത്തിയ ശിബിരാര്‍ത്ഥികള്‍ യോഗീ ഉത്സവത്തിന്റെ അവസാനഘട്ട പരിശീലനം കഴിഞ്ഞ് പതാകാരോഹണത്തിനായി അണിനിരന്നു. ”മാനത്തേക്കുയര് അഭിമാനത്തോടുയര്…..” എന്ന പതാകഗാനം അയ്യായിരം കണ്ഠങ്ങളില്‍നിന്ന് ഒരുമിച്ചുമുഴങ്ങുമ്പോള് സംസ്ഥാനാധ്യക്ഷന്‍ കെ.പി.ബാബുരാജന് മാസ്റ്റര്‍ ഗോകുല പതാക ഉയര്‍ത്തിയതോടെ ബാലഭാരത കാര്യക്രമങ്ങള്‍ ആരംഭിച്ചു.
പതിവുശൈലിയില്‍ നിന്നു വ്യത്യസ്തമായിരുന്നു ഉദ്ഘാടന സഭ. കലാവൈജ്ഞാനിക മേഖലകളില്‍ വേറിട്ട പാതയിലൂടെ മുന്നേറിയ നാല്‍പ്പതു ബാലപ്രതിഭകള്‍ ബാലഭാരത വേദിയില്‍ ദീപം തെളിയിച്ചു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മാസ്റ്റര്‍ ഗൗരവ് മേനോനും പ്രസിദ്ധ നാഷണലിസ്റ്റ് ആക്ടിവിസ്റ്റ് കുമാരി ജാഹ്നവി ബഹലും ചേര്‍ന്ന് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ദൈവം നമുക്കു നല്കിയ കഴിവുകള്‍ തിരിച്ചറിഞ്ഞു മുന്നേറാനുള്ള ചുമതല നമ്മള് കുട്ടികള്‍ക്കുണ്ട് എന്ന് ഗൗരവ് മേനോന് ഓര്‍മപ്പെടുത്തി. എല്ലാ രാജ്യങ്ങളും ഒരുമിച്ചുനില്‍ക്കുന്ന വിശ്വമംഗളദര്ശനമെന്ന തന്റെ സ്വപ്നം കുമാരി ജാഹ്നവി ബഹല്‍ പങ്കുവെച്ചു. ”എന്റെ രാഷ്ട്രത്തെയും എന്റെ പ്രധാനമന്ത്രിയെയും അവഹേളിച്ചതുകൊണ്ടാണ് ഞാന്‍ കനയ്യകുമാറിനെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചത്” എന്ന ജാഹ്നവിയുടെ പ്രസ്താവന നിറഞ്ഞ കൈയടിയോടെ സദസ്സ് സ്വീകരിച്ചു. ഭാവവും രാഗവും താളവും ചേര്‍ന്ന അനശ്വര സംഗീതമാണ് ഭാരതം എന്നു ചൂണ്ടിക്കാട്ടിയ സംപൂജ്യ സ്വാമി ചിദാനന്ദപുരി, ഭാരതമാതാവ് അപമാനം നേരിടുമ്പോള്‍ ഭീഷ്മരെപ്പോലെ നിഷ്ക്രിയനാവരുതെന്നും ഉദ്ബോധിപ്പിച്ചു.
പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള സന്ദേശവുമായി മജീഷ്യന്‍ മനു തിരുവനന്തപുരം അവതരിപ്പിച്ച പ്രകൃതിദര്‍ശനം-മാജിക് ഷോ, വരവേഗ വിസ്മയത്തിന്റെ മാന്ത്രിക സ്പര്‍ശവുമായെത്തിയ ആര്‍ട്ടിസ്റ്റ് ജിതേഷ്ജിയുടെ ദേശീയോദ്ഗ്രഥന വരയരങ്ങ്, സംഗീതം, ചിത്രകല, നൃത്തം തുടങ്ങി എട്ടു ശ്രേണികളില്‍ അരങ്ങേറിയ സര്‍ഗധന്യമായ പരിശീലനക്കളരികള്‍, മലയാളകാവ്യശീലുകള്ക്ക് ദൃശ്യാനുഭവം ചാര്‍ത്തി കനകദാസ് പേരാമ്പ്ര ചിട്ടപ്പെടുത്തിയ ഉണര്‍ത്തുപാട്ട് എന്നിങ്ങനെ അറിവിന്റെയും ആനന്ദത്തിന്റെയും വാതിലുകള്‍ തുറന്നിട്ട നിരവധി ആസ്വാദന മുഹൂര്‍ത്തങ്ങള്‍ ശിബിരത്തെ ധന്യമാക്കി.
മെയ് 28 സായംസന്ധ്യയില്‍ ലോകം കണ്‍പാര്‍ത്തിരുന്ന യോഗീ ഉത്സവം അരങ്ങേറി. ഭാരത പതാകയുടെ ത്രിവര്‍ണശോഭയില്‍ മൂന്നു സംഭാഗുകളായി സംഗമിച്ച ബാലികാബാലന്മാര് സംഘടനാപരമായ അച്ചടക്കത്തോടെ കണിശമായ ചുവടുകളോടെ യോഗീ ഉത്സവം അവതരിപ്പിച്ചു. ജസ്റ്റിസ് കെ.ടി.തോമസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസഭ കേന്ദ്രമന്ത്രി അനന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. വികൃതി, ദുഷ്കൃതി, അരാഷ്ട്രം എന്നീ വൈകൃതങ്ങള്‍ പെരുകിവരുന്ന കാലത്ത് ബാലഗോകുലം മുന്നോട്ടുവെക്കുന്ന പ്രകൃതി-സംസ്കൃതി-രാഷ്ട്രം എന്ന ആശയം കുട്ടികള്‍ക്കു കാവലാകുമെന്ന് അനന്തകുമാര്‍ അഭിപ്രായപ്പെട്ടു.
എല്ലാ മതങ്ങളും വിശ്വമാനവികതയ്ക്കുവേണ്ടി നിലകൊള്ളുന്നുവെന്നും ഭഗവദ്ഗീതയില്‍ നിന്ന് ഈ മഹത്തായ സന്ദേശമാണ് താന്‍ ഉള്‍ക്കൊണ്ടത് എന്നും ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന മറിയം ആസിഫ് സിദ്ദിഖി പറഞ്ഞു. ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങളും ഹൃദിസ്ഥമാക്കിയ മറിയം ആസിഫ് സിദ്ദിഖി താനും ബാലഗോകുലത്തിലെ ഒരു അംഗമാണെന്നും പ്രഖ്യാപിച്ചു. ഉണരുന്ന ബാല്യം ഉയരുന്ന ഭാരതം എന്ന ബാലഭാരത സന്ദേശത്തെ ആധാരമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍ മുഖ്യഭാഷണം നടത്തി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയബോധമുള്ള ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട്.
നാളെ ഭാരതത്തെ നയിക്കാന്‍ പോകുന്നത് ഈ ഗോകുലാംഗങ്ങളായിരിക്കും. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലത്തിനു പുറത്തുള്ള അനേകലക്ഷം കുട്ടികളിലേക്ക് സംസ്കാരത്തിന്റെ വെളിച്ചം ചെന്നെത്തണമെന്നും അപ്പോള്‍ മാത്രമേ നമ്മുടെ ലക്ഷ്യം പൂര്‍ണമാവൂ എന്നും ബാലഗോകുലത്തിന്റെ മാര്‍ഗദര്‍ശി എം.എം.കൃഷ്ണന് നിര്‍ദ്ദേശിച്ചു. ഭാവിഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ബാലഭാരതാംഗങ്ങളെ ആവേശപൂര്‍വം വരവേല്‍ക്കുന്നതായി സഭാധ്യക്ഷനായ ജസ്റ്റിസ് കെ.ടി.തോമസ് അറിയിച്ചു. കാലവര്‍ഷംപോലും വഴിമാറിനിന്ന ചരിത്രമുഹൂര്‍ത്തം ആയിരക്കണക്കിനു പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ ആവേശത്തിന്റെ ഗോവര്‍ദ്ധനമുയര്‍ത്തി.
രണ്ടാംദിവസത്തെ വരയരങ്ങിലേക്കു കടന്നുവന്ന സുരേഷ് ഗോപി എംപി ബാലഭാരതസദസ്സിന് ആവേശമായി. രാജ്യത്തിന്റെ പ്രതീക്ഷകള്‍ കുട്ടികളാണ്. ഒരു കുട്ടിപോലും പാഴായിപ്പോകാതെ കരുതലോടെ വളര്‍ത്തേണ്ടത് മുതിര്‍ന്ന തലമുറയുടെ കര്‍ത്തവ്യമാണ് സുരേഷ് ഗോപി ഓര്‍മപ്പെടുത്തി.
പ്രകൃതി- സംസ്കൃതി- രാഷ്ട്രം എന്നീ ശീര്‍ഷകങ്ങളില്‍ മൂന്നു പ്രദര്‍ശിനികള്‍ അനുബന്ധമായി തയ്യാറാക്കിയിരുന്നു. ഭാരതസംസ്കൃതിയുടെയും ധാര്‍മികതയുടെയും സജീവരൂപമായ ‘ഗോമാതാ’ സങ്കല്‍പ്പത്തെ തച്ചുതകര്‍ക്കുന്ന ഭ്രാന്തന് പ്രവണതകള്‍ക്കുനേരെ വരകളും വര്‍ണങ്ങളും കൊണ്ടു പ്രതികരിക്കുന്ന സൈനിക സഹോദരന്മാരായ രഞ്ജിത്ത് തലവൂര്‍, ഐശ്വര്യ മനോജ് തട്ട എന്നിവരുടെ ചിത്ര പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. രാഷ്ട്രീയ സ്വയംസേവക സഘം പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് ഇരുവരെയും ഉപഹാരം നല്കി അനുമോദിച്ചു. മൂന്നു സംഭാഗുകളിലായി നടന്ന പഠന സംവാദത്തില്‍ സംഘത്തിന്റെ വരിഷ്ഠ കാര്യകര്‍ത്താക്കളായ ആര്.ഹരി, എ.ഗോപാലകൃഷ്ണന്, വത്സന് തില്ലങ്കേരി എന്നിവര്‍ രാഷ്ട്രസങ്കല്‍പ്പത്തെക്കുറിച്ച് കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്കി.
സമാപന സഭ ഉദ്ഘാടനം ചെയ്ത എംപി പ്രൊഫ.റിച്ചാര്‍ഡ് ഹെ ജീവിതമൂല്യം തിരിച്ചറിഞ്ഞ് ഉത്തമപ്രവര്ത്തകരായി വളര്‍ന്നുവരാന്‍ കുട്ടികളെ ആഹ്വാനം ചെയ്തു. സംസ്ഥാന ഭഗിനി പ്രമുഖ ഡോ.ആശ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം സദസ്സില്‍ വായിച്ചു. ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ വിഭാഗം മേധാവി ബാബു, വിശ്വശാന്തി ഫൗണ്ടേഷന് ട്രസ്റ്റി പി.ഇ.ബി.മേനോന് എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് റേഡിയോവിതരണം ചെയ്തു. ഇത്രയധികം കുട്ടികള്‍ക്ക് ഒരേ വേദിയില്‍ റേഡിയോ സമ്മാനമായി നല്‍കുന്നത് ചരിത്രസംഭവമാണ്. കേരളത്തിനുപുറമെ ദല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍ മേഖലകളില്‍നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു.
പ്രകൃതിയെയും സംസ്കാരത്തെയും സംരക്ഷിച്ചുകൊണ്ട് രാഷ്ട്രനന്മയ്ക്കായി ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്ന സംസ്കൃത പ്രതിജ്ഞയോടെ ബാലഭാരത സംഗമത്തിനു തിരശ്ശീല വീണു. സഭ പിരിയുമ്പോള്‍ അംഗങ്ങളുടെ മനസ്സില്‍ തങ്ങളുടെ ഗ്രാമത്തെ ഗോകുല ഗ്രാമമാക്കാനുള്ള പ്രവര്‍ത്തന പദ്ധതികളുടെ സമയക്രമം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജൂണ്‍ അഞ്ചിന് ഗോകുലാംഗങ്ങളുടെ നേതൃത്വത്തില്‍ ”അയല്‍ സൗഹൃദത്തിനൊരു തണല്‍” നടണം. ജൂണ്‍ 21 ന് എല്ലാ ഗ്രാമത്തിലും യോഗീ ഉത്സവം അരങ്ങേറണം. മയില്‍പ്പീലി മാസിക പ്രചരിക്കണം. അമൃതഭാരതി പരീക്ഷ എഴുതണം. അങ്ങനെ ബാലഗോകുലത്തിന്റെ സുവര്‍ണജയന്തി വര്‍ഷമെത്തുമ്പോഴേക്കും 5000 ഗോകുലഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള സുനിശ്ചിതമായ തയ്യാറെടുപ്പുകളുമായാണ് ബാലഭാരതം സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: