തിരുവനന്തപുരം: ആശയ സാമൂഹ്യതലത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സിപിഎം തീരുമാനം. പാര്‍ലമെന്ററി മോഹം പാര്‍ട്ടിയെ തകര്‍ത്തിട്ടുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ബ്രാഞ്ച്തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് തീരുമാനം. ജില്ലാകമ്മിറ്റികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് ജനസ്വാധീനം കൂട്ടാനാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് പ്രത്യേക പഠനക്ലാസുകള്‍ നല്‍കിയും പ്രാദേശിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടും പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവം ശക്തമാക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ പാര്‍ട്ടിക്ക് ബഹുജന പിന്തുണ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സെക്രട്ടറി പിണറായി വിജയന് ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങളെ നേരിടാന്‍ ലോക്കല്‍തലം മുതല്‍ അനുഭാവിയോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ച് റിപ്പോര്‍ട്ടിങ്ങ് നടത്തും. ഏരിയാതലത്തില്‍ പാര്‍ട്ടി താല്പര്യമുള്ളവരുടെ യോഗങ്ങള്‍ ഏരിയാതലത്തില്‍ വിളിച്ചുചേര്‍ക്കും. പ്രൊഫഷണല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവരുടെ ആശങ്കകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് അജന്‍ഡ നിശ്ചയിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുപുറമെ ബഹുജന വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഗ്രാമങ്ങള്‍ തോറും ചര്‍ച്ചകളും പരിപാടികളും നടത്തും. വായനശാലകളുടെയും മറ്റും പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടും. ഗ്രാമങ്ങളില്‍ കൂടുതല്‍ വായനശാലകള്‍ തുറക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുന്നതിനായി പ്രവര്‍ത്തിക്കും. മദ്യാസക്തിക്കെതിരെയുള്ള പേരാട്ടം ശക്തിപ്പെടുത്തും. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുക്കും.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയമുള്ളവരാണ് പാര്‍ട്ടിയെ എതിര്‍ക്കുന്നത്. കേരളത്തില്‍ ചില മതമേലധ്യക്ഷന്മാര് പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍ തന്നെ അവര്‍ മറ്റു സംസ്ഥാനങ്ങളിലെത്തുമ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ സഹായിക്കുന്നതെന്ന കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ കേരളത്തില്‍ തന്നെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കൂടുതല്‍ പേര് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നും പാര്‍ട്ടിയിലേക്ക് സജീവമായി വരുന്നുണ്ട്. മുസ്ലിം വിഭാഗത്തിലെ ദരിദ്രര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതെല്ലാം ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി ജാഗ്രത കാട്ടുമെന്നും പിണറായി പറഞ്ഞു.
വര്‍ഗ യുവജന സംഘടനകള്‍ ശക്തിപ്പെടുത്തും. മറുനാടന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയും. ആദിവാസി പട്ടികവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ഏറ്റെടുക്കും. ഭരണത്തിനു പുറത്തുള്ള 4 വര്‍ഷംകൊണ്ട് പാര്‍ട്ടിയെ ശക്തമാക്കുകയാണ് ലക്ഷ്യം എന്ന തീരുമാനമാണ് പാര്‍ട്ടികോണ്‍ഗ്രസ്സില്‍ ഉണ്ടായത്. ഉപജാപത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മറിച്ചിടേണ്ടതില്ല എന്ന നിലപാടും ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: