ആലപ്പുഴ: ജൈവവൈവിധ്യത്തിന്റെ കലവറയായിരുന്ന വേമ്പനാട് കായലില്‍ മലിനീകരണ തോത് ഉയരുന്നു. വേമ്പനാട്ട് കായല്‍ത്തീരം മുഴുവന്‍ കൈയടക്കി റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിച്ചതോടെ തകര്‍ന്നത് കായലിന്റ ജൈവവൈവിധ്യമാണ്. കായല്‍ വിനോദ സഞ്ചാരത്തിന്റെ പേരില്‍ നൂറുകണക്കിന് മോട്ടോര്‍ ബോട്ടുകളും യന്ത്രവത്കൃത ഹൗസ് ബോട്ടുകളും ദിനംപ്രതി കായലിലേക്ക് വിഷം തള്ളുകയാണ്. മലിനീകരണ നിയന്ത്രണ നിയമം കാററില്‍ പറത്തിയാണ് മിക്ക ഹൗസ്ബോട്ടുകളുടെയും സഞ്ചാരം ഹൗസ്ബോട്ടുകളിലെ ശൗച സംവിധാനങ്ങളാണ് മലിനീകരണം വ്യാപകമാക്കുന്നത്.
ഇതോടൊപ്പം ബോട്ടുകളിലെ പാചകശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങളും കായലിലേക്ക് വലിച്ചെറിയുന്നു. ടണ്‍ക്കണക്കിന് പ്ലാസ്ററിക് കുപ്പികളും മദ്യക്കുപ്പികളുമാണ് കായലില്‍ ഒഴുകി നടക്കുന്നത്. കേരളത്തനിമയില്‍ കെട്ടുവള്ളങ്ങളില്‍ നിര്‍മ്മിക്കുന്ന ഹൗസ്ബോട്ടുകള്‍ ശക്തികൂടിയ യമഹ എന്ജിന് ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഈ എന്‍ജിനുകളില്‍ നിന്നുള്ള ഓയിലും കായല്‍ ജലത്തില്‍ വന്‍തോതില്‍ പടരുന്നു. ഇത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചു. മലിനീകരണത്തോത് ഉയര്‍ന്നതോടെ മത്സ്യ സമ്പത്ത് നശിക്കുന്നു. നാടന്‍ മുഷി, കോല, വഴക്കൂരി, ആറ്റുവാള, ആരകന്‍, പന ആരകന്‍, വാഹവരാല്‍ തുടങ്ങിയവയാണ് വംശനാശ ഭീഷണി നേരിടുന്നത്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്ന പാടശേഖരങ്ങളില്‍ മഴക്കാലത്തും കൃഷി തുടരുന്നതും അമിത കീടനാശിനി പ്രയോഗവുമാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാനകാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശരാജ്യങ്ങളിലടക്കം പ്രിയമേറിയ വലിഞ്ഞില്‍, കൂരല്, ആറ്റുകൊഞ്ച്, കാലന് ചെമ്മീന്‍, പൂമീന്‍, കണമ്പ്, തിരുത, നഞ്ചുകരിമീന്‍ തുടങ്ങിയവയുടെ ലഭ്യത ജില്ലയില്‍ കുറഞ്ഞു. 1974ല്‍ 16,000 ടണ്‍ മത്സ്യം വേമ്പനാട് കായലില്‍ നിന്നുലഭിച്ചിരുന്നു. ഇപ്പോഴത് 8,000 ടണ്‍ ആയി കുറഞ്ഞെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ വ്യക്തമായി. ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളുമാണ് വേമ്പനാട് കായലിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ഹൗസ്ബോട്ടുകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍, പാടശേഖരങ്ങളില്‍ നിന്നു ഒഴുകിയെത്തുന്ന കീടനാശിനി കലര്‍ന്ന ജലം, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയാണ് കായലിനെ മാലിന്യവാഹിനിയാക്കുന്നത്. 1500ലേറെ ഹൗസ്ബോട്ടുകളാണ് വേമ്പനാട്ടു കായല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നത്. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളും മനുഷ്യ വിസര്‍ജ്യം അടക്കം കായലിലേക്ക് തള്ളുകയാണ്.
ഹൗസ്ബോട്ടുകളില്‍നിന്നുള്ള മാലിന്യം ശേഖരിച്ച് കായലില്‍ തള്ളാതെ സംസ്കരിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഇപ്പോഴും പൂര്‍ണമായി പാലിക്കപ്പെടുന്നില്ല. എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കുട്ടനാട്, ആലപ്പുഴ മേഖലകളില്‍ വര്‍ദ്ധിച്ചതും നിരവധിയാളുകള്‍ മരിക്കാനിടയാക്കിയതും മലിനീകരണത്തിന്റ പരിണിതഫലമാണ്. ജനവാസകേന്ദ്രങ്ങളിലൂടെയുള്ള ഇടത്തോടുകളെല്ലാം അഴുക്കുചാലുകളായി മാറി. മലിനീകരണം രൂക്ഷമായതോടെ കായലിലെ മത്സ്യസമ്പത്തിനും കാര്യമായ നാശം സംഭവിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ഇനത്തില്‍പ്പെട്ട നിരവധി മത്സ്യങ്ങള്‍ ഇല്ലാതായെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇനിയും ജലമലിനീകരണം രൂക്ഷമായാല്‍ അവശേഷിക്കുന്ന മത്സ്യങ്ങളുടെ നിലനില്‍പ്പുപോലും അപകടത്തിലാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യങ്ങളുടെ പ്രജനനത്തിന് സൗകര്യമൊരുക്കുന്നതാണ് കായലിന്റെ അടിത്തട്ടില്‍ വളരുന്ന കായല്‍പ്പൂവുപോലെയുള്ള ചെടികള്‍ എന്നാല്‍ ഇവയുടെ നാശം മത്സ്യങ്ങളുടെ നാശത്തിനും കാരണമായിരിക്കുന്നു. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള ബന്ധനംമൂലമാണ് കായല്‍പ്പൂവുപോലെയുള്ള ചെടികള്‍ നശിക്കുന്നത്. പഠനങ്ങളും, പ്രസംഗങ്ങളും നിരവധി നടന്നു കഴിഞ്ഞു. ഇനി വേണ്ടത് ക്രീയാത്മകമായ ഇടപെടലുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: