പാര്‍ലമെന്റിലെ തടസ്സം, മോദി നരസിംഹറാവുവില്‍നിന്നു പഠിക്കട്ടെ എന്ന മാതൃഭൂമി ദിനപത്രത്തിലെ എന്‍. അശോകന്റെ ‘ദല്ഹിക്കത്ത്’ എന്ന ലേഖനം ആണ് ഈ കത്തിനാധാരം. അന്ധമായ മോദി-ബിജെപി വിരോധം ഒന്നുമാത്രമാണ് അശോകന്റെ ഈ വിശകലനം.
നരസിംഹറാവുവില്‍നിന്നു പഠിക്കാന്‍ സത്യസന്ധനായ നരേന്ദ്രമോദിക്ക് എങ്ങനെ സാധിക്കും? സൂട്ട്കേയ്സ് നിറയെ നോട്ടുകെട്ടുകളും സ്ഥാനമാനങ്ങളും നല്കിയാണല്ലോ നരസിംഹറാവു ഭരണം നിലനിര്‍ത്തിയിരുന്നത്. പത്ര, ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ അക്കാലത്തെ അഴിമതിക്കഥകള്‍. മോദി ലോകരാഷ്ട്രങ്ങളില്‍ സത്യസന്ധന് എന്ന നിലയില്‍ ഒന്നാമനാണെന്ന് ഈ അടുത്തകാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എന്‍. അശോകന് കണ്ടില്ലെന്നുണ്ടോ.അതോ കണ്ണടച്ചിരിട്ടാക്കുകയാണോ?
തുടക്കംമുതലേ സാധാരണക്കാരില്‍ സാധാരണക്കാരന്റെ ഉന്നമനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിയല്ല, പ്രധാനസേവകനാണ് താനെന്ന് പറഞ്ഞുകൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി മോദി കൊണ്ടുവന്നത്. സാമൂഹ്യസുരക്ഷക്ക് വര്‍ഷം വെറും 12 രൂപയുടെ അപകട ഇന്‍ഷൂറന്‍സും, വര്‍ഷം 330 രൂപക്ക് രണ്ട് ലക്ഷം രുപയുടെ കവറേജ്, ജന്‍ധന്‍ പദ്ധതിപ്രകാരം സീറോ ബാലന്‍സ്.
ഏതുദരിദ്രനും അക്കൗണ്ട് തുടങ്ങുവാനുള്ള സൗകര്യം ദരിദ്രരുടെ ആത്മവീര്യം ഉയര്‍ത്തിയില്ലേ. മാലിന്യമുക്ത ഭാരതം, എല്ലാതൊഴിലാളികള്‍ക്കും ഇഎസ്ഐ നടപ്പാക്കാനുള്ള സംരംഭങ്ങള്‍. എല്ലാമേഖലയിലും ഉണര്‍വ് കാണുന്നില്ലേ അശോകന്.
അശോകന്‍തന്നെ സമ്മതിക്കുന്നു മോദിയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം മോശമാണെന്ന് പറയുവാനാവില്ല, തടസ്സം രാജ്യസഭയാണ് പോലും. അവിടെ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. നാടിന്റെ നല്ലകാര്യത്തിനുവേണ്ടിയുള്ള നിയമങ്ങള്‍ പാസായിക്കിട്ടിയാല് മോദിക്ക് ജനങ്ങളുടെ പിന്തുണ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടാന്‍ സാധ്യത ഉണ്ടാവും. അതില്ലാതിരിക്കാന്‍ എന്തുനെറികേടും കാണിക്കാന്‍ പ്രതിപക്ഷം മടിക്കുകയില്ല എന്നത് ജനങ്ങള്‍ക്ക് ക്രമേണ മനസിലാകും. പരിഷ്കാരത്തിനനുസരിച്ച് ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ കാര്യം പ്രതിപാദിച്ചുകണ്ടു.അഴിമതിയും സ്വജനപക്ഷപാതവും മാത്രംകൊണ്ട് 60 വര്‍ഷക്കാലം ഭരിച്ചുമുടിച്ച കോണ്ഗ്രസ്സാണീ അവസ്ഥക്ക് കാരണം.
പാര്‍ലമെന്റില്‍ എങ്ങനെ പെരുമാറണം എന്നകാര്യമാണ് വേറൊരു കാര്യം. നേരത്തെ ചൂണ്ടിക്കണിച്ചതുപോലെ പ്രതിപക്ഷത്തെ സോപ്പടിച്ചും, സൂട്ട്കേസ് നിറയെ നോട്ടുകെട്ടുകളും സ്ഥാനമാനങ്ങളും കൊടുത്തുമല്ല ജനനന്മക്കായുള്ള നിയമങ്ങള്‍ പാസാക്കിയെടുക്കേണ്ടത്. പ്രതിപക്ഷവും ഭരണകക്ഷിയും ജനനന്മയ്ക്കായുള്ള നടപടികള്‍ക്ക് ഒരുകാരണവശാലും എതിരുനില്‍ക്കരുത്. ഭരണകക്ഷി അതിന്റെ പേരില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മുതലെടുക്കും എന്നുള്ള ഒരേഒരു നിലപാടിലാണ് ഇന്നത്തെ കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷങ്ങളും യാതൊരു തത്വദീക്ഷയില്ലതെ തടസ്സം നില്‍ക്കുന്നത്.
ബി.പി.രാജു, പിലാത്തറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: