ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ അനന്ത്നാഗിന് സമീപം ബിജ്ബെഹറയില്‍ അതിര്‍ത്തിരക്ഷാ സേനയുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രണത്തില്‍ മൂന്നു ജവാന്മാര് കൊല്ലപ്പെട്ടു. 7 സൈനികര്‍ക്കും മൂന്നു പ്രദേശവാസികള്‍ക്കും ഗുരുതര പരുക്കുണ്ട്. അക്രമണത്തിന് ശേഷം ഭീകരര്‍ ഒളിച്ച ഉപജില്ലാ സര്‍ക്കാര്‍ ആശുപത്രി സൈന്യം വളഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന ഭീകരാക്രമണങ്ങള്‍ അമര്‍നാഥ് യാത്രയ്ക്ക് ഭീഷണിയാണെന്ന് ബിഎസ്എഫ് പ്രതികരിച്ചു.
ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരേ ഗറില്ലാ ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയ സൈനികരുമായി പോയ 23 വാഹനങ്ങള്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ പ്രദേശം. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ തിരച്ചില്‍ യൂണിറ്റുകള്‍ക്ക് നേരേ കല്ലേറു നടത്തുന്നുണ്ട്.
ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങും രംഗത്തെത്തി. പാക്കിസ്ഥാന് പറയുന്നത് അവര്‍ക്ക് കാശ്മീരിനോട് സ്നേഹമാണെന്നാണ്. എന്തുതരം സ്നേഹമാണിത്. ഞങ്ങളുടെ സൈന്യത്തെ ആക്രമിക്കുന്നു. ഞങ്ങളുടെ പൗരന്മാരെയും പരിക്കേല്‍പ്പിക്കുന്നു, മെഹബൂബ മുഫ്തി പറഞ്ഞു.
ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയ രാജ്നാഥ്സിങ് ബിഎസ്എഫ് മേധാവിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലായി മൂന്നു പോലീസുകാരെ ശ്രീനഗര്‍ നഗരത്തില്‍ ഭീകരര്‍ വെടിവെച്ചു കൊന്ന് പത്തുദിവസങ്ങള്‍ക്കുള്ളിലാണ് അനന്ത്നാഗിലെ ഭീകരാക്രമണം.
ഉടന്‍ ആരംഭിക്കാനിരിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് നേരേ ഭീകരാക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ സുരക്ഷിതത്വവും ഒരുക്കുമെന്ന് ബിഎസ്എഫ് മേധാവി കെ.കെ. ശര്‍മ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: