തിരുവനന്തപുരം: അരാഷ്ട്രീയ വാദത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് ദേശീയ ജനാധിപത്യ സഖ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മികച്ച മുന്നേറ്റം നടത്തിയില്ലായിരുന്നുവെങ്കില്‍ കേരളം അരാഷ്ട്രീയ വാദത്തിലേക്ക് മാറുമായിരുന്നു.
ഇരുമുന്നണികളുടേയും ഭരണം മൂലം നിരാശരായ ജനങ്ങള്‍ക്ക് പുത്തന്‍ മാര്‍ഗ്ഗവും ബദലും കാണിച്ചു കൊടുക്കാന്‍ ബിജെപി നേതൃത്വം നല്കിയ മുന്നണിക്കായെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളും നിയോജകമണ്ഡലം ഇന്ചാര്ജ്ജുമാരും യോഗത്തില്‍ പങ്കെടുത്തു.
ഭരണത്തിന്റെ മറവില്‍ സിപിഎം കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണ്. ബിജെപി പ്രവര്‍ത്തകരെ എവിടെകണ്ടാലും അക്രമിക്കുന്ന രീതിയാണ് സിപിഎം പിന്തുടരുന്നത്. സ്വന്തം ഗ്രാമമായ പിണറായിയിലെങ്കിലും ക്രമസമാധാനം ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഎം നടത്തിയ അക്രമസംഭവങ്ങളില്‍ 4 കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ ഉന്മൂലന നയം നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം നടപ്പാക്കുന്ന ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാനുള്ള ശേഷി യുഡിഎഫിന് നഷ്ടമായി. സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി മാറിയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് എന്‍ഡിഎ ആണ്. ഇടത് വലത് പാര്‍ട്ടികള്‍ വോട്ട് നഷ്ടത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എന്‍ഡിഎ വോട്ട് നേട്ടത്തിന്റെ കണക്കുകളാണ് പരിശോധിക്കുന്നത്. എന്‍ഡിഎയുടെ വരവ് കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. കുമ്മനം പറഞ്ഞു.
നിയമസഭാംഗമായ ഒ.രാജഗോപാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ബിജെപി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.എസ്.ശ്രീധരന്‍പിള്ള, വി.മുരളീധരന്, കെ.വി.ശ്രീധരന്മാസ്റ്റര് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: