മൂന്നാര്‍ (ഇടുക്കി): പള്ളിവാസല്‍ വില്ലേജില്‍ പള്ളിവാസല്‍ പവ്വര്‍ ഹൗസിലേക്ക് വെള്ളംകൊണ്ടുപോകുന്ന ടണലിന് തൊട്ടടുത്ത് അനധികൃതമായി നിര്‍മ്മിക്കുന്നത് പത്ത് നിലകളോടുകൂടിയ മൂന്ന് മന്ദിരങ്ങള്‍. ഇതില്‍ ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മൂന്നാര്‍ ഹെഡ്വര്ക്ക് ഡാമില്‍ നിന്ന് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലേക്ക് വെള്ളംകൊണ്ടുപോകുന്ന ഈ ടണലും പരിസരവും അതീവ സുരക്ഷാമേഖലയാണ്. ഇത് മറികടന്നാണ് ഇവിടെ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിക്കുന്നതിനിടെ ടണലിന് ക്ഷതം സംഭവിച്ചതായും പറയുന്നു.
ഏതുസമയത്തും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള ഈ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലാത്തതാണ്. കെഎസ്ഇബിയുടെ വസ്തു കയ്യേറിയാണ് ഒരു കെട്ടിടം പണിയുന്നത് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും സഹായിക്കുന്നതിനാലാണ് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്.
കോണ്‍ഗ്രസും സിപിഎമ്മും ഈ കയ്യേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കെ.ഡി.എച്ച്, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി എന്നീ വില്ലേജുകള്‍ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു അനുമതിയുമില്ലാതെയാണ് നൂറുകണക്കിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വില്ലേജുകളില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: