കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ വിശ്വാസികള്‍ക്ക് അധികാരം നല്കുന്ന ചര്‍ച്ച് ആക്ട് വീണ്ടും ഇടത് സര്‍ക്കാരിന് മുന്നിലേക്ക്.
കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് വി.എസ്.അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെയാണ് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ അധ്യക്ഷനായിരുന്ന നിയമപരിഷ്കരണ കമ്മീഷന് ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ ശുപാര്‍ശ ചെയ്തത്. ഇത് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിക്ക് വിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മാറുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ ബില്‍ നിയമമാക്കാന്‍ നടപടികള്‍ കൈക്കൊണ്ടില്ല. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് ക്രൈസ്തവ സമൂഹത്തിലെ പുരോഗമന സംഘടനകളുടെ നീക്കം.
ആക്ട് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ജോസഫ് വെളിവില്‍ ജന്മഭൂമിയോട് പറഞ്ഞു. സഭാനേതൃത്വത്തിന്റെ എതിര്‍പ്പാണ് സര്‍ക്കാരുകള്‍ പിന്മാറുന്നതിന് കാരണം. സഭയിലെ അഴിമതി അവസാനിപ്പിക്കാന്‍ ആക്ട് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവ സഭകളുടെ ഭരണത്തില്‍ പൗരോഹിത്യ ഏകാധിപത്യമാണെന്നും വിശ്വാസികള്‍ക്ക് പ്രാതിനിധ്യമില്ലെന്നുമാണ് ചര്‍ച്ച് ആക്ടിനെ അനുകൂലിക്കുന്നവരുടെ വാദം. വിദേശ ഫണ്ട്, വിവിധ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ പുരോഹിതര്‍ തങ്ങളുടെ ഇഷ്ടാനുസരണം വിനിയോഗം ചെയ്യുന്നു. ഇത് ധൂര്‍ത്തിനും അഴിമതിക്കും ഇടവരുത്തുന്നു. ചോദ്യം ചെയ്യുന്നവരെ സഭാവിരുദ്ധരായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് വിശ്വാസികളുടെ ട്രസ്റ്റിന് ഭരണത്തില്‍ അധികാരം നല്കുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യമുയരുന്നത്. രാജ്യത്ത് ക്രൈസ്തവരൊഴികെ മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സമൂഹസമ്പത്ത് കൈകാര്യം ചെയ്യുന്നതിന് നിയമമുണ്ട്. ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് എന്നിവ അതിനുദാഹരണങ്ങളാണ്. ഓരോ സഭകളും അവരുടേതായ നിയമമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ സഭ വത്തിക്കാന്‍ നിയമമാണ് പിന്തുടരുന്നത്. ഇത് നിയമവിരുദ്ധമാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
കാലങ്ങളായി ചര്‍ച്ച് ആക്ടിന് മുറവിളി ഉയരുന്നുണ്ടെങ്കിലും ‘പൊള്ളുന്ന വിഷയ’മായതിനാല്‍ സര്‍ക്കാരുകള്‍ മൗനം പാലിക്കുകയായിരുന്നു. ഇടത് സര്‍ക്കാരിന്റെ കാലത്താണ് ബില്‍ ശുപാര്‍ശ ചെയ്യപ്പെട്ടതെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം യുഡിഎഫ് സര്‍ക്കാരിനെപ്പോലെ തന്നെ ഇടത്പക്ഷവും വിഷയം അവഗണിക്കുകയായിരുന്നു.
അതിനാല്‍ പുതിയ സര്‍ക്കാര്‍ എത്രത്തേളം അനുകൂല നടപടി കൈക്കൊള്ളുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഒരു ശതമാനം മാത്രമുള്ള പുരോഹിതരുടെ കൂടെയാണോ 99 ശതമാനമുള്ള വിശ്വാസികള്‍ക്കൊപ്പമാണോ നില്ക്കേണ്ടതെന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: