ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയ് ജോണ്‍ കൊലക്കേസില്‍ പ്രതിയായ മകന് ഷെറിനെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ വൈകിട്ട് 3.30ന് എംസി റോഡില്‍ മുളക്കുഴ സെഞ്ച്വറി ജങ്ഷന് സമീപം ഊരിക്കടവ് പാലത്തിലും, തുടര്‍ന്ന് ആറാട്ടുപഴ, ഷെറിന്റെ വീടിനു സമീപമുള്ള മിത്രപ്പുഴ പാലങ്ങളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
സംഭവദിവസമായ മെയ് 25ന് തിരുവനന്തപുരത്തുനിന്നു തിരിച്ചതു മുതല്‍ ജോയ്ജോണും മകന് ഷെറിനും തമ്മില്‍ തുടങ്ങിയ വഴക്ക് മുളക്കുഴ എത്തിയപ്പോഴേക്കും മൂര്ദ്ധ്യന്യാവസ്ഥയിലെത്തിയിരുന്നു. വൈകിട്ട് 4.30ന് മുളക്കുഴ പഞ്ചായത്ത് ജംക്ഷനിലെത്തിയപ്പോള്‍ അമ്മ മറിയാമ്മ പിതാവിനെ ഫോണില്‍ വിളിച്ചതായും ഷെറിന് പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഷെറിന് പോലീസിനോട് വിശദീകരിച്ചു. അവിടെനിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
സംഭവം നടന്നതിന് സമീപത്തിള്ള വീട്ടിലെ റോഡിന്റെ ഭാഗത്തേക്ക് വച്ചിട്ടുള്ള സിസി ടിവി കാമറ പോലീസ് പരിശോധിക്കും.
മുളക്കുഴയിലെ തെളിവെടുപ്പുകള്‍ക്കുശേഷം ആറാട്ടുപുഴയില്‍ എത്തി തെളിവെടുത്തു. തുടര്‍ന്ന് മിത്രപ്പുഴ പാലത്തിലുമെത്തി തെളിവെടുത്തു.
ഒരോ പാലത്തിലും ഒരു കൈയും ഒരുകാലും വീതമാണ് നദിയിലേക്ക് എറിഞ്ഞതെന്ന് പോലീസിനോട് ഷെറിന് പറഞ്ഞു. തുടര്‍ന്ന് ഇന്നലത്തെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഷെറിനെ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി.
ജോയിയെ കൊല്ലാനുപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തുന്നതിനായ് ഇന്നും തെളിവെടുപ്പ് തുടരുമെന്ന് പോലീസ് പറഞ്ഞു. ഷെറിന് ഒറ്റക്കാണ് കൊലപാതകവും തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും നടത്തിയതെന്നാണ് പോലീസിന്റെ ഇതുവരെയുള്ള നിഗമനം.
ആദ്യം വെച്ച വെടി മുഖത്തുകൊണ്ടു,
പിന്നീട് തുരുതുരാ വെടി: ഷെറിന്
ചെങ്ങന്നൂര്‍: മെയ് 25, സമയം വൈകിട്ട് 4.40ന് കാര്‍ വിജനമായ സ്ഥലത്ത് നിര്‍ത്തി. റോഡില്‍ തിരക്കൊന്നുമില്ല. ചുറ്റിനും ആരുമില്ലെന്ന് ഉറപ്പുവരുത്തി എന്നിട്ട് തോക്ക് കൈയ്യിലെടുത്തു ആദ്യവെടി തലയിലേക്ക് വച്ചെങ്കിലും മുഖത്താണ് കൊണ്ടത്. പിന്നീട് തലയിലേക്ക് മൂന്ന് വെടികള്കൂടി തുരുതുരാ ഉതിര്‍ത്തു. ശരീരം ഒന്നു പിടഞ്ഞ് നിശ്ചലമായി- ഷെറിന് പോലീസിനോട് വെളിപ്പെടുത്തി.
എംസി റോഡില്‍ മുളക്കുഴ ഊരിക്കടവ് പാലത്തിന് സമീപം വൈകിട്ട് മൂന്നരയോടെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് യാതൊരു ഭാവവ്യത്യാസമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥരായ ചെങ്ങന്നൂര്‍ സിഐ ജി. അജയനാഥ്, എസ്ഐ പി. രാജേഷ് എന്നിവരോട് ഷെറിന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മുളക്കുഴ ചാരുനില്ക്കുന്നതില് സി.സി. ജോര്‍ജ്ജിന്റെ വീടിന് പടിഞ്ഞാറ് ഭാഗത്ത് വല്യത്ത് റോയി കുര്യന്റെ സ്ഥലത്തിനോടും ചേര്‍ന്ന് കൂരിക്കത്തോടിന് കുറുകെയുള്ള പാലത്തിന് പടിഞ്ഞാറ് ഭാഗത്തുവെച്ചാണ് കൃത്യം നടത്താന്‍ ഷെറിന് തെരഞ്ഞെടുത്തത്. തിരക്കുകുറഞ്ഞ ഇവിടെ ഇരുവശങ്ങളിലും വയലാണ്.
മാത്രമല്ല ആള്‍ത്താമസവും കുറവാണ്. കാറിനുള്ളില്‍ നിന്നും വെടിയൊച്ച പുറത്തേക്ക് കേള്‍ക്കാന്‍ സാധ്യതയില്ലെന്നും ഷെറിന് പോലീസിനോട് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തിയശേഷം കാര്‍ തിരിച്ച് ഷെറിന് തിരുവനന്തപുരം റൂട്ടില്‍ ഏനാത്ത് വരെ ഓടിച്ചുപോയി. ഇവിടെ നിന്നും തിരികെ സന്ധ്യായോടെയാണ് ചെങ്ങന്നൂരിലെത്തിയതെന്നും സംഭവസ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ഷെറിന് വ്യക്തമാക്കി.
തെളിവെടുപ്പിനിടെ ഷെറിനെ കാണാനായി നിരവധി ആളുകള്‍ തടിച്ചുകൂടിയെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷെറിന്റെ അടുത്തേക്ക് പോകുവാന്‍ ഭയപ്പെട്ടു. ഇവര്‍ ദൂരെനിന്ന് ഭീതിയോടെയാണ് പോലീസ് ജീപ്പിനുള്ളിലിരുന്ന ഷെറിനെ കണ്ടത്. മുളക്കുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഷെറിനെ ആറാട്ടുപുഴപാലം, മിത്രപ്പുഴപാലം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഷെറിന് പിതാവിനെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക്, മൃതശരീരം വെട്ടിമുറിക്കുവാന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനായി ഇന്നും തെളിവെടുപ്പ് തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: