ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും എഐഎഡിഎംകെയും വീണ്ടും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ അവസാനത്തോടെ ദല്‍ഹിയിലെത്തുന്ന ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം പഴയ സഖ്യം വീണ്ടും ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകും.
1998ല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ എഐഎഡിഎംകെ, എന്‍ഡിഎ സഖ്യകക്ഷിയായിരുന്നു. എന്നാല്‍ പിന്നീട് സഖ്യമുപേക്ഷിച്ച ജയലളിതയുടെ എഐഎഡിഎംകെയ്ക്കെതിരെ മൃദുസമീപനമാണ് 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ കൈക്കൊള്ളുന്നത്. എഐഎഡിഎംകെയിലെ എം. തമ്പിദുരൈക്ക് ഡപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഡപ്യൂട്ടി സ്പീക്കര്‍ പദവിയാണ് എഐഎഡിഎംകെയ്ക്ക് നല്‍കിയത്.
കഴിഞ്ഞമാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയലളിത വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയതിന് പിന്നാലെയാണ് സഖ്യസാധ്യതകള്‍ വീണ്ടും സജീവമായത്. ലോക്സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ 12പേരുമാണ് എഐഎഡിഎംകെയ്ക്കുള്ളത്. അംഗസംഖ്യയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍ എഐഎഡിഎംകെയാണുള്ളത്.
എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന നയമാണ് പാര്‍ലമെന്റിലും പുറത്തും എഐഎഡിഎംകെയും ജയലളിതയും സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: