കണ്ണൂര്‍: ഇടതുവലത് മുന്നണികളുടെ സഹായത്തോടെ സര്‍ക്കാര്‍ ഭൂമിയില്‍ ക്രിസ്തീയസഭയുടെ ആരാധനാലയവും വിദ്യാലയവും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ പള്ളിക്കുന്നിലാണ് മുപ്പത് വര്‍ഷമായി സെന്റ് പയസ് ടെന്ത് ക്നാനായ കത്തോലിക്കാസഭ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്ഥലം പൊതു ആവശ്യത്തിനായി കൈമാറാനോ ലേലം ചെയ്യാനോ മാറി മാറി വന്ന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചിട്ടില്ല.
എഴുപതുകളില്‍ പഴശ്ശി ജലസേചന പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത 61.8 സെന്റ് ഭൂമിയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ക്നാനായ സഭയുടെ പള്ളിയും അവര്‍ക്ക് കീഴിലുള്ള ശ്രീപുരം സ്കൂളിന്റെ ഒരു ഭാഗവും പ്രവര്‍ത്തിക്കുകയാണ്. പഴശ്ശി പദ്ധതി പരാജയമായതോടെ ഈ സ്ഥലം ആവശ്യമില്ലെന്നതിനാല്‍ റവന്യൂ വകുപ്പിന്റെ കൈവശമായി.
ദേശീയപാതയുടെ ഓരത്തുള്ള ഈ ഭൂമി കോടികള്‍ വിലമതിക്കുന്നതാണ്. 1991ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം ക്നാനായ സഭയ്ക്ക് പതിച്ചുനല്കാന് ഉത്തരവിറക്കി. ഇതിനെതിരെ പുഴാതി പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും തങ്ങള്‍ക്ക് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊതു ആവശ്യത്തിനാണെങ്കില് സ്ഥലം പഞ്ചായത്തിന് വിട്ടു നല്‍കണമെന്നും അതല്ലെങ്കില്‍ ലേലം നടത്തി ആവശ്യക്കാര്‍ക്ക് വില്‍ക്കാനുമായിരുന്നു 1998ലെ ഹൈക്കോടതി വിധി.
രണ്ട് മാസത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടികളൊന്നുമെടുത്തില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുഴാതി പഞ്ചായത്ത് 48,000 രൂപ റവന്യു വകുപ്പില്‍ അടക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ സര്‍ക്കാരും തുടര്‍ന്നു വന്ന എല്‍ഡിഎഫ് സര്‍ക്കാരും സ്ഥലം പഞ്ചായത്തിന് കൈമാറാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടി സ്വീകരിക്കാതിരിക്കുന്നത് കോടതി അലക്ഷ്യം കൂടിയാണ്. സഭാ അധികൃതര്‍ ഈ സ്ഥലത്ത് താല്കാലിക പള്ളിയും സഭയുടെ കീഴിലായി തൊട്ടടുത്തുള്ള വിദ്യാലയത്തിന്റെ അനുബന്ധ കെട്ടിടവും പണിയുകയായിരുന്നു. മുപ്പത് വര്‍ഷം പിന്നിട്ടിട്ടും ഒരു താത്കാലിക ഷെഡ്ഡിലാണ് പള്ളി പ്രവര്‍ത്തിക്കുന്നത്. സ്ഥലം പഞ്ചായത്തിന് ലഭിക്കാനുള്ള നിയമസാധുതകളെല്ലാം ഉണ്ടായിട്ടും സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്ത് അധികൃതരും മുപ്പത് വര്‍ഷമായിട്ടും മുന്‍കൈയെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: