പത്തനംതിട്ട: ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്ന ചെങ്ങറ ഭൂസമരം വഴിത്തിരിവില്‍. സമരനായകന് ളാഹഗോപാലനെ പുറത്താക്കി പുതിയ നേതൃത്വം സമരഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്.
ഏതാനും നാളുകളായി ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് ചെങ്ങറ സമരഭൂമി പുകയുകയായിരുന്നു. സമരത്തിന് നേതൃത്വം നല്കുന്ന സാധുജന വിമോചന സംയുക്തവേദിയുടെ സ്ഥാപക പ്രസിഡന്റ് ളാഹഗോപാലനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമായത്. പാളയത്തിലെ പട ശക്തമായതോടെ ളാഹഗോപാലന് ചെങ്ങറ സമരഭൂമി വിട്ടിറങ്ങേണ്ടിയും വന്നു. പത്തനംതിട്ടയിലെ സാധുജന വിമോചന സംയുക്തവേദിയുടെ ആസ്ഥാന മന്ദിരത്തിലാണ് സ്ഥാപക നേതാവ് ഇപ്പോള്‍ കഴിയുന്നത്. ഒപ്പം സമരഭൂമി വിട്ടിറങ്ങിയ 20 ഓളം കുടുംബങ്ങളും ഇവിടെയുണ്ട്.
2007 ആഗസ്റ്റ് 4 ന് രാത്രിയാണ് ഹാരിസണ്‍ പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ ചെങ്ങറയില്‍ സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്.ചെങ്ങറ തോട്ടത്തിലെ കുറുമ്പെറ്റി ഡിവിഷനില്‍ ആരംഭിച്ച സമരം പിന്നീട് അതുമ്പുംകുളം ഭാഗത്തേക്ക് മാറുകയായിരുന്നു.
500 ഹെക്ടറോളം ഭൂമിയാണ് സമരക്കാരുടെ അധീനതയിലുള്ളത്. സമരത്തിന്റെ തുടക്കത്തില്‍ തോട്ടം തൊഴിലാളികളുമായി നിരന്തരം സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും കാലക്രമേണ കുടിയേറ്റ ഗ്രാമത്തിന്റെ മാതൃകയില്‍ സമരഭൂമി മാറിയെന്നതും ശ്രദ്ധേയം. ഓരോ കുടുംബത്തിനും 50 സെന്റ് കൃഷിഭൂമി പ്രത്യേകം തിരിച്ചു നല്‍കിയിട്ടുണ്ട്. ഇവിടെ താല്‍ക്കാലിക കുടിലുകള്‍ക്ക് പകരം കെട്ടുറപ്പുള്ള ചെറുവീടുകള്‍ ഉയര്‍ന്നു. ജീവിക്കുവാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോക ശ്രദ്ധനേടിയ ചെങ്ങറ സമരത്തിന് പരിഹാരം കാണാന്‍ എല്‍ഡിഎഫ്-യുഡിഎഫ് മന്ത്രിസഭകള്‍ നടത്തിയ ശ്രമങ്ങള്‍ ഒന്നും പൂര്‍ണ്ണഫലം കണ്ടില്ല. ചെങ്ങറയ്ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കി സമരക്കാര്‍ക്ക് പട്ടയം നല്‍കിയെങ്കിലും ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താല്‍ പലരും ചെങ്ങറയിലേക്ക് തന്നെ മടങ്ങിയെത്തി. തുടര്‍ന്നും പുതിയ ആളുകള്‍കൂടി ഇവിടേക്ക് എത്തിക്കൊണ്ടിരുന്നതിനാല്‍ സമരഭൂമി സജീവമായി നിലകൊണ്ടു.
ഭൂസമരങ്ങളുടെ ചരിത്രം മാറ്റിക്കുറിച്ച് ഒന്‍പതാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെയാണ് സമരസമിതിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡന്റ് ളാഹ ഗോപാലന് ഇപ്പോള്‍ ചെങ്ങറ സമരഭൂമിയില്‍ യാതൊരു നിയന്ത്രണവും ഇല്ല. സര്‍ക്കാരും ഹാരിസണും ഒത്തുകളിച്ച് സമരക്കാരെ ഭിന്നിപ്പിച്ചെന്നും ഇനി ചെങ്ങറയിലേക്കില്ലെന്നും ളാഹഗോപാലന് പറയുന്നു.
ഹാരിസണ്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയ ചില സമരക്കാര്‍, തന്നെ അക്രമിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍ എതിര്‍പക്ഷത്തിന്റെ ആരോപണം മറിച്ചാണ്. സംഘടനയിലെ തര്‍ക്കവും വിഭാഗീയതയും രൂക്ഷമായിരിക്കെ സമരം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന ആശങ്കയിലാണ് സമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: