ന്യൂദല്‍ഹി: മഥുരയിലുണ്ടായ കലാപത്തിന് കാരണം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വീഴ്ച. മാസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥ ഫലപ്രദമായി തടയാന്‍ സാധിക്കാതെ വന്നതോടെയാണ് പോലീസ് സുപ്രണ്ടിനടക്കം ജീവന് നഷ്ടമായത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്. ഒടുവില്‍ കോടതി വിധി വന്നതോടെ മറ്റു മാര്‍ഗങ്ങളില്ലാതെ നടത്തിയ ഒഴിപ്പിക്കലാണ് വലിയ കലാപമായി മാറിയതെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ഉള്‍പ്പെടെയുള്ള ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ പ്രമുഖര്‍ ജയ്ഗുരുദേവ് അനുയായികളാണ്. 270 ഏക്കര്‍ സ്ഥലം രണ്ടു വര്‍ഷത്തിലേറെയായി കൈയേറി സമരം ചെയ്തിട്ടും നടപടികളെടുക്കാതിരുന്നതിന്റെ പിന്നിലെ കാരണവും അതാണ്. യുപി സര്‍ക്കാരിന്റെ പിഴവാണ് കലാപത്തിന് കാരണമെന്ന് മഥുര എംപി ഹേമമാലിനി പറഞ്ഞു. നേരത്തെ തന്നെ നിലനിന്ന പ്രശ്നങ്ങളാണ് വലിയ സംഘര്‍ഷത്തിലെത്തിയതെന്നും അവര്‍ കുറ്റപ്പെടുത്തി.
ദിവസങ്ങളായി മഥുരയിലായിരുന്നെന്നും സിനിമാ ഷൂട്ടിങ്ങിനായി രണ്ടു ദിവസം വിട്ടുനിന്നപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നും എംപി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതു വരെ മഥുരയില്‍ തുടരുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. കലാപത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ എംപി സന്ദര്‍ശിച്ചു.
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് സൂപ്രണ്ടന്റും സ്റ്റേഷന് മേധാവിയും ഉള്‍പ്പടെ 24 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അലഹാബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരം മഥുര ജവഹര്‍ ഭാഗില്‍ 270 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കുടിയേറി സമരം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
മഥുര പോലീസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി, സ്റ്റേഷന് മേധാവി സന്തോഷ് കുമാര്‍ യാദവ് എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: