കാസര്‍കോട് നടന്ന സാരഥി പുരസ്കാര സമര്‍പ്പണ ചടങ്ങ് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.രമേശന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: രാഷ്ട്രീയ മൂലധന ലാഭമുണ്ടാക്കുന്ന വികസനഭ്രാന്തും പ്രകൃതി നശീകരണവും ആത്മ നശീകരണവും സംഘടിതമായി ചെറുക്കാനുള്ള ബോധം നമുക്കുണ്ടാകണമെന്ന് തപസ്യ കലാസാംസ്കാരിക വേദി സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ പറഞ്ഞു. തപസ്യ സാരഥി പുരസ്കാര സമര്‍പ്പണം കാഞ്ഞങ്ങാട് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാള്‍ക്കുനാള്‍ തരിശാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയ സംസ്കൃതിയുടെ വിശാലതയില്‍ പ്രതിരോധത്തിന്റെ ഔഷധവൃക്ഷമായി കഴിഞ്ഞ 40 വര്‍ഷമായി തലയുയര്‍ത്തി നില്ക്കുന്ന നമ്മുടെ കൂട്ടായ്മയുടെ ഇച്ഛാശക്തിയാണ് തപസ്യ. അ അമ്മ എന്നതിനപ്പുറം ഇനി വരാന്‍ പോകുന്നത് അ എന്നാല്‍ അണുബോംബെന്നായിരിക്കും. കാലം അഭിമുഖീകരിക്കുന്ന ഈ മഹാദുരന്തത്തെ പ്രതിരോധിക്കാനുള്ള ശ്രമം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകണം. തപസ്യ പ്രകൃതി നശീകരണങ്ങള്‍ക്കെതിരെ എന്നും ഒരു പ്രതിരോധമാണ്. സകല ചരാചരങ്ങളുടേയും പെറ്റമ്മയും പോറ്റമ്മയുമാണ് പ്രകൃതി.
അമ്മയില്ലെങ്കില്‍ നമ്മളില്ലെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണം. അമ്മയെ സ്നേഹിക്കുക, പ്രകൃതിയെ പൂജിക്കുക, സകല ജീവജാലങ്ങളേയും അംഗീകരിക്കുക, ഈ ഭൂമി എല്ലാവര്‍ക്കുമുള്ളതാണ്, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നമുക്ക് മാത്രമല്ല, വരും തലമുറക്ക് കൂടി കാത്തു സൂക്ഷിക്കണമെന്ന് രമേശന് നായര്‍ കൂട്ടിച്ചേര്‍ത്തു.
തപസ്യ വാര്‍ത്താ സാരഥി പുരസ്കാരം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറത്തിന് തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.രമേശന് നായര്‍ നല്കുന്നു
സമര്‍പ്പിത ചിത്തനായ മാധ്യമപ്രവര്‍ത്തകനാണ് ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറമെന്ന് വാര്‍ത്താസാരഥി പുരസ്കാരം അദ്ദേഹത്തിന് നല്‍കിക്കൊണ്ട് എസ്.രമേശന് നായര്‍ പറഞ്ഞു. ചിത്രസാരഥി പുരസ്കാരം കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറിനും, കവിതാ സാരഥി പുരസ്കാരം യുവ കവയിത്രി ചാരുസീത മേലത്തിനും സമ്മാനിച്ചു. ചടങ്ങില്‍ സാരഥി പുരസ്കാര സമിതി ചെയര്മാന് ദാമോദരന്‍ ആര്‍ക്കിടെക്ട് അദ്ധ്യക്ഷത വഹിച്ചു. മഹാഭാരതം വിവര്ത്തകന് പി.കുഞ്ഞിക്കോമന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി കളക്ടര്‍ പി.കെ. ജയശ്രീ, നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ കെ.എം.വിജയകൃഷ്ണന്, ഗവേഷകന് ഡോ.മേലത്ത് ചന്ദ്രശേഖരന്, ലോക പഞ്ചഗുസ്തി താരം എം.വി.പ്രദീഷ്, വീര ശ്യംഖല അവാര്‍ഡ് ജേതാവ് രാജീവന് പണിക്കര്‍, പരസ്യകലാകാരന് പ്രകാശന് ചെമ്മട്ടംവയല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ എസ് രമേശന് നായര്‍ ആദരിച്ചു.
രാവിലെ നടന്ന ഹ്രസ്വ ചലച്ചിത്രമേള സംവിധായകന് ബലറാം മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. സാരഥി പുരസ്കാര സഭയോടനുബന്ധിച്ച് നടത്തിയ ഹ്രസ്വ ചലച്ചിത്ര മേളയില്‍ വിജയികളായവരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: